കോഴിക്കോട് കാരന്തൂർ മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയങ് ആന്റ് ടെക്നോളജിയിലെ വിവിധ കോഴ്സുകൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നൽകാമെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മൂന്നു കാര്യങ്ങളാണ് സാങ്കേതിക വിദ്യാഭ്യസ വകുപ്പ് ജോയിന്റ ഡയറക്ടർ എൻ.ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. ഒന്ന്, മർക്കസിൽ 2013ന് മുമ്പ് ചേർന്നവർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരം ഉണ്ട്. എന്നാൽ അതേ സിലിബസിൽ 2013 മെയ് 31ന് ശേഷം പഠിച്ചവർക്ക് അംഗീകാരം ഇല്ല. ഈ സാഹചര്യത്തിൽ സമാന സിലിബസ് അയതുകൊണ്ട് വിദ്യാർഥികളുടെ പ്രായവും, ഭാവിയും കണക്കിലെടുത്ത് 2013 മെയ് 31ന് ശേഷം പഠിച്ചവർക്കും തുല്യത അനുവദിക്കാം.
രണ്ട്,1965ലെ ഉത്തരവ് അനുസരിച്ച് മർക്കസിന്റെ വിവിധ ഡിപ്ലോമ കോഴ്സുകൾ പി.എസ്.്സിയുടെ അംഗീകാരത്തിന് അർഹമാണ് അതുകൊണ്ട് വിദ്യാർഥികൾക്ക് പി.എസ്.സി പരീക്ഷകൾ എഴുതാനുള്ള അവസരം നൽകാവുന്നതാണ്. മൂന്ന്, എല്ലാ വിദ്യാർഥികളുടേയും തുടർ വിദ്യാഭ്യാസത്തിനും ജോലി നേടുന്നിനുമുള്ള സാധ്യമായ നടപടികൾ കൊക്കൊള്ളണം. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നാണ് മർക്കസ് അധികൃതരുടെ വാദം. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാർഥി പ്രതിനിധികളുമായും, മനേജ്മെന്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.