തൃശൂർ നഗരത്തിൽ ആന വിരണ്ടോടി. കൊല്ലത്ത് നിന്നെത്തിച്ച ശ്രീ അയ്യപ്പന്‍ ശ്രീലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി പാലസ് റോഡ് വഴി പോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. തുടർന്ന് രാമവർമ്മപുരം റോഡിലൂടെ ഓടിയ ആന മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഗാന്ധി നഗർ കോളനിയിൽ പ്രവേശിച്ചു. ഭീതിജനകമായ സാഹചര്യമാണ് ഇവിടെ ഉണ്ടായത്. കോളനിയിലെ വീടുകളുടെ മതിലുകൾ, ഗേറ്റുകൾ, ഷെഡുകൾ എന്നിവ ആന തകർത്തു. അതിനിടെ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആനപ്രേമികള്‍ മര്‍ദിച്ചു. മലയാള മനോരമ ക്യാമറമാന്‍ വിഘ്നേഷിന് പരുക്കേറ്റു.
ഇതിനിടെ റോഡിലുണ്ടായിരുന്ന ഒരു കാറും ആന ആക്രമിച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഒരു കിലോമീറ്ററോളം ഓടിയ ആനയെ ഒടുവിൽ ഒരു വാഴത്തോട്ടത്തിൽ വെച്ച് പാപ്പാൻമാരും എലിഫന്റ് സ്ക്വാഡും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തളച്ചു. ആനയുടെ കാലുകളിൽ ചങ്ങലയിട്ട് ബന്ധിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ തോതിൽ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലയിലുണ്ടായ ഈ സംഭവം വലിയ പരിഭ്രാന്തിക്കാണ് ഇടയാക്കിയത്. ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച നാട്ടുകാരെ ആനക്കൊപ്പമുണ്ടായിരുന്നവർ തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിന് കാരണമായി. നിലവിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.