മണ്ണുത്തി വെറ്ററിനറി കോളജ് ക്യാംപസിൽ നായകൾക്കു ഭക്ഷണം കൊടുത്ത യുവാവിന് പിഴ. ഇതിൽ പ്രതിഷേധിച്ച് യുവാവിന്റെ നിരാഹാര സമരം തുടരുന്നു.
തെരുവുനായകളുടെ സംരക്ഷകൻ ആന്റണി അഭിജിത്താണ് നിരാഹാര സമരം തുടങ്ങിയത്. കോളജിനു മുന്നിലാണ് പ്രതിഷേധം. ക്യാംപസിൽ കണ്ട നായയ്ക്കു ഭക്ഷണം കൊടുത്തതാണ് 2000 രൂപ പിഴ ചുമത്താൻ കാരണം. സുരക്ഷാ ജീവനക്കാർ ഇതു വിലക്കി. എന്നാൽ ആന്റണി പിൻമാറാതായതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും കേസെടുക്കാനാവില്ലെന്ന് സർവകലാശാല അധികൃതരെയും ആന്റണിയെയും അറിയിച്ചശേഷം വിട്ടയച്ചു. എന്നാൽ, തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതു തടഞ്ഞെന്നു ചൂണ്ടിക്കാട്ടി ആന്റണി നിരാഹാരം ആരംഭിച്ചു.
ഭക്ഷണം കൊടുക്കുന്ന വിദ്യാർഥികൾക്ക് പിഴ ഈടാക്കുമെന്ന സർവകലാശാല നോട്ടിസ് നൽകിയത് നിയമവിരുദ്ധമാണെന്ന് സമരക്കാർ പറഞ്ഞു. തെരുവു നായ്ക്കൾക്ക് ക്യാംപസിനുള്ളിൽ ഭക്ഷണം കൊടുക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു