മിന്നൽ പ്രളയത്തിൽ അപകടാവസ്ഥയിലായ കോട്ടയം കൂട്ടിക്കൽ - നാരകംപുഴ ചപ്പാത്ത് പാലത്തിന്‍റെ കൈവരികൾ തകർന്നത് അപകടത്തിന് കാരണമാകുന്നു. ഇടുക്കിലെ കൊക്കയാർ ഉൾപ്പെടെയുളള പ്രദേശത്തു നിന്ന് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കാനുളള പാതയാണ് അപകടാവസ്ഥയിലായത്.
ഇടുക്കി – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് കൂട്ടിയ്ക്കലിലെ നാരകംപുഴ ചപ്പാത്ത്. വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, പുളിക്കത്തടം, പൂവഞ്ചി, നാരകംപുഴ വാർഡിലെ ജനങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് കടക്കുവാനുള്ള ഏക ആശ്രയമാണ് ചപ്പാത്ത് പാലം. വെള്ളപൊക്കത്തിൽ പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു. പാലത്തിന്‍റെ വീതി കുറവ് കാരണം ഇരുവശത്തു നിന്നുളള വാഹനങ്ങളുടെ തിക്കുംതിരക്കുമായി. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് ഉയരം കുറവാണ്. പത്ത് തൂണുകളും ഉണ്ട്. കൂറ്റൻ തടികൾ പാലത്തിൽ ഇടിച്ചു നിന്നത് ബലക്ഷയത്തിന് കാരണമായി. ഒരോ പ്രളയത്തിലും പാലത്തില്‍ ഉണ്ടാകുന്ന അറ്റകുറ്റപ്പണി പഞ്ചായത്തിനും സാമ്പത്തിക ബാധ്യതയായി.
കഴിഞ്ഞ പ്രളയത്തിൽ മേഖലയിലെ മിക്ക പാലങ്ങളും ഒലിച്ചു പോയിട്ടും അന്ന് നാരകംപുഴ ചപ്പാത്ത് പാലം മാത്രമാണ് അതിജീവിച്ചത്. ഉയരം കൂടുതലുളള പുതിയൊരു പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് പഞ്ചായത്ത് അംഗം അയൂബ്ഖാൻ കട്ടപ്ലാക്കൽ പറയുന്നു.