കോട്ടയം കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച പ്രതികളാണ് ഗണപതിയാർ കോവിലിലും മോഷണം നടത്തിയത്.
കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപറമ്പില്‍ 19 വയസ്സുള്ള അജിത് അനില്‍, ഇയാളുടെ കൂട്ടാളികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് പ്രതികൾ. മേയ് മൂന്നിന് ഗണപതിയാര്‍ കോവിലിന്‍റെ റോഡരികിലെ കാണിക്കവഞ്ചി കുത്തിത്തുറന്നായിരുന്നു ആദ്യമോഷണം. പിന്നീട് 21ന് ശ്രീകോവിലടക്കം കുത്തിത്തുറന്ന് എട്ട് കാണിക്കവഞ്ചികളിലെ പണവും മോഷ്ടിച്ചു. ഇതിനു പിന്നാലെ
മേയ് 24ന് ആനക്കല്ലില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് എഴുപതിനായിരം രൂപയും മൂന്ന് പവൻ സ്വര്‍ണവും മോഷ്ടിച്ചു. മോഷണം വ്യാപകമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
ജൂണ്‍ ഒന്നിന് പ്രദേശത്ത് നിന്ന് ലഭിച്ച നിരീക്ഷണ കാമറ ദൃശ്യം നിർണായകമായി. അങ്ങനെയാണ് അജിത് പിടിയിലാകുന്നത്.
അജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഗണപതിയാര്‍ കോവിലിലെ മോഷണക്കുറ്റവും സമ്മതിച്ചത്.