അഞ്ച് പതിറ്റാണ്ടായിട്ടും നാടിന് ഒരു പാലം എന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെ ജങ്കാറിൽ സ്ഥിരം അപകടയാത്ര നടത്തേണ്ട അവസ്ഥയിലാണ് ചെമ്പ് തുരുത്തുമ്മ നിവാസികൾ. രണ്ട് പഞ്ചായത്തിലെ മൂവായിരത്തിലധികം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി പാലമില്ലാതെ ദുരിതമനുഭവിക്കുന്നത്. ചെമ്പ് പഞ്ചായത്തിന്‍റെ ചെറു ചങ്ങാടത്തിലെ അപകടയാത്ര കണ്ടിട്ടും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല.
യാത്രക്കാരുടെ ജീവന് പുല്ലുവില നൽകിയാണ് പഞ്ചായത്തിന്‍റെ ഈ ചങ്ങാട സർവ്വീസ് . ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം ഭാഗത്തെ എട്ടാം വാർഡും ഏഴാം വാർഡും ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നൂറ് മീറ്റർ നീളത്തിൽ പാലം വേണമെന്ന ആവശ്യം ജനപ്രതിനിധികൾ അവഗണിച്ചതാണ് ദുരിതകാരണം.
പഞ്ചായത്ത് ഓഫിസ് ഒരുകരയിലും ആശുപത്രി ,വില്ലേജ് ആഫിസ് മറുകരയിലുമായതിനാൽ തുരുത്തുമ്മയിലെ മാത്രം എഴുന്നൂറിലധികം കുടുംബങ്ങൾക്ക് സൗകര്യത്തോടെ ജീവിക്കാൻ ഒരു പാലം വേണം. തിരഞ്ഞെടുപ്പ് ആവുമ്പോൾ മണ്ണ് പരിശോധന നടത്തി നാട്ടുകാരെ പറ്റിക്കുന്നതു മാത്രമാണ് ജനപ്രതിനിധികളുടെ സേവനമെന്നാണ് ആക്ഷേപം. നാല് തവണ യാണ് പാലത്തിനായി മണ്ണ് പരിശോധന നടത്തിയത്. സഹികെട്ട നാട്ടുകാർ ചേർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്.