ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇടുക്കി മറയൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ പ്രവർത്തനം അവതാളത്തിൽ. പിന്നാക്ക മലയോരമേഖലയിലെ നൂറുകണക്കിന് രോഗികളാണ് ഇതോടെ ദുരിതത്തിലായത്. കിലോമീറ്ററുകൾ താണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
ദിവസേന 300 മുതൽ 400 വരെ രോഗികളാണ് മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. നാല് ഡോക്ടർമാർ വേണമെന്നിരിക്കെ നിലവിൽ ഒരാൾ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. മറ്റ് ജീവനക്കാരുടെ കുറവും പരിഹാരമാകാതെ വന്നതോടെ ചികില്‍സക്കായി പലതവണ ആശുപത്രി കയറി ഇറങ്ങുകയാണ് പലരും . വന്യജീവി ആക്രമണം പതിവായ മേഖലയിൽ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യപ്പെട്ട് കാലങ്ങളായി പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചികില്‍സ പതിവായി തടസപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സി പി എം. കൂടുതൽ ഡോക്ടർമാരെ ആശുപത്രിയിൽ സ്ഥിരമായി നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.