TOPICS COVERED

പണത്തെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ഇടുക്കി അടിമാലി അഞ്ചാംമൈൽക്കുടി സ്വദേശിയായ ആദിവാസി യുവതി ജലജയാണ് ഭർത്താവിന്‍റെ കുത്തേറ്റ് മരിച്ചത്. ഭർത്താവ് ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് ജലജയെ ഭർത്താവ് ബാലകൃഷ്ണൻ കൊലപ്പെടുത്തിയത്. ഹോംനഴ്സായി ജോലിയെടുക്കുന്നയാളാണ് ജലജ. കോതമംഗലത്തെ ജോലിസ്ഥലത്ത് നിന്ന് ശനിയാഴ്ചയാണ് ജലജ വീട്ടിലെത്തിയത്.  നേരത്തെതന്നെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കം ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു. തുടർന്ന് മദ്യലഹരിയിലായിരുന്ന ബാലകൃഷ്ണൻ ജലജയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

രക്തം വാർന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.  ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. തലയിൽ ശക്തമായ ആഘാതമേൽപ്പിച്ച ശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലുൾപ്പെടെ ജലജയ്കക്ക് ആഴത്തിലുളള മുറിവുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോഴും ബാലകൃഷ്ണൻ മദ്യലഹരിയിലായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത ബാലകൃഷ്ണനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റിന് ശേഷം ജലജയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും 

ENGLISH SUMMARY:

Husband stabbed his wife to death after an argument over money