ഇടുക്കി ചീയപ്പാറ കമ്പിലൈനിൽ കാട്ടാന ആക്രമണം പതിവാകുന്നു. രാത്രിയിൽ കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടം മണിക്കൂറുകൾക്ക് ശേഷമാണ് തിരികെ പോകുന്നത്. മേഖലയിൽ വ്യാപക കൃഷിനാശം.മൂന്ന് കൊമ്പൻമാർ ഒരുമിച്ചു ജനവാസ മേഖലയിൽ ഇറങ്ങുന്നത് അപൂർവമാണ്. എന്നാൽ കമ്പിലൈനിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഒരുമിച്ചെത്തുന്ന കൊമ്പൻമാർ കാണിച്ചു കൂട്ടിയതാണിത്. ഇതോടെ മേഖലയിൽ 68 ഓളം കുടുംബംങ്ങൾ ഭീതിയിലാണ്.
വാഴ, തെങ്ങ്, പ്ലാവ് തുടങ്ങി കൺമുന്നിൽ കാണുന്നതെല്ലാം ആനകൾ പിഴുതെറിഞ്ഞു. കാട്ടാനയെ പേടിച്ചു പലരും സ്വയം കൃഷി വെട്ടി നശിപ്പിച്ചു. വന്യജീവി ആക്രമണം പതിവായ മേഖലയിൽ വനംവകുപ്പ് സഹായത്തിനെത്താറില്ലെന്നാണ് ആരോപണം. ഇതോടെ വീടും കൃഷിയിടവും ഉപേക്ഷിച്ചു പോയവരും നിരവധിയാണ്. കാട്ടാനയെ തടയാൻ മൂന്ന് കിലോമീറ്റർ നീളത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും കാട് കയറി നശിച്ചു.