എഴുത്തുകാരൻ സക്കറിയയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കൊച്ചിയിൽ പ്രദർശിപ്പിച്ചു. സക്കറിയയുടെ ജീവിതത്തെ കഥാ ലോകത്തോട് ചേർത്തു വയ്ക്കുന്നതാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. കേന്ദ്ര കഥാപാത്രമായ സക്കറിയ പ്രേക്ഷകരുമായി സംവദിച്ചു.
കോട്ടയം ഉരുളിക്കുന്നത്ത് നിന്നു ആരംഭിക്കുന്ന സക്കറിയയുടെ ജീവിത യാത്രയെ അദ്ദേഹത്തിന്‍റെ കഥാപ്രപഞ്ചത്തോട് ചേർത്ത് വച്ചാണ് ഡോക്യുമെന്‍ററയിൽ അവതരിപ്പിക്കുന്നത്. മൈസൂരിലും, ബംഗളൂരുവിലെയും പഠനകാലവും ഡൽഹിയിൽ ജോലി ചെയ്തതും. എഴുത്തുകരാനായി മാറിയതും സക്കറിയിയിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നു.
രചനയിലെ വൈവിധ്യം കൊണ്ട് എക്കാലവും ചർച്ചയാകുന്ന സക്കറിയുയുടെ കഥാലോകവും , അദ്ദേഹത്തിന്‍റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളും ഡോക്യുമെന്‍ററിയിൽ ചർച്ചയാകുന്നു. സക്കറിയയെ കുറിച്ച് പറയാനുള്ളത് ഒരു മണിക്കൂറിലേക്ക് ചുരുക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് സംവാധായിക ഷൈനി ബെഞ്ചമിൻ പറയുന്നു.
ഡോക്യുമെന്‍ററിയിലൂടെ ആളുകളെ മുഷിപ്പിക്കരുതെന്നു മാത്രമായിരുന്നു ആഗ്രഹമെന്നും അണിയറ പ്രവർത്തകർക്ക് അത് സാധിച്ചെന്നും സക്കറിയ പറഞ്ഞു. കൊച്ചി ചാവറ കൾച്ചറൽ സെന്‍ററിലായിരുന്നു ഡോക്യുമെന്‍ററി പ്രദർശനം. നേരത്തെ തിരുവനന്തപുരത്തും ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചിരുന്നു.