തൃക്കാക്കര മോർഫിങ് കേസിൽ ടെലിഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ തേടി പ്രത്യേക അന്വേഷണസംഘം ടെലിഗ്രാമിന് കത്തയച്ചു. പെൺകുട്ടികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ‘മല്ലു പ്രീമിയം’ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഏകദേശം നാല് മാസം മുമ്പാണ് ‘മല്ലു പ്രീമിയം’ ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വിവരം. കേസിലെ പ്രതിയായ സനീഷ് നിരവധി അശ്ലീല ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
250 രൂപ വീതം നൽകി 11 പേർ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് പ്രതി സനീഷ് പൊലീസിന് നൽകിയ മൊഴി. അംഗങ്ങൾ ഐഡന്റിറ്റി മറച്ചുവെച്ചാണ് ഗ്രൂപ്പിൽ ഇടപെട്ടിരുന്നതെന്നും പൊലീസ് പറയുന്നു.സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. അതേസമയം, ടെലിഗ്രാമിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു പ്രമോഷണൽ ഗ്രൂപ്പിൽ 1,500ലധികം അംഗങ്ങളുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങളടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ പങ്കുവെച്ചത് ആരൊക്കെയാണെന്നും ചിത്രങ്ങൾ മറ്റിടങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ടെലിഗ്രാമിലെ മറ്റ് ഗ്രൂപ്പുകളിലേക്കും ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.