പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധി കൊച്ചിയിലെ ഫാക്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. അസംസ്ക്യത വസ്തുക്കളുടെ വില വര്‍ധവും ലഭ്യത കുറവുമാണ് ഫാക്ട് നേരിടുന്ന പ്രതിസന്ധി.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്  ഫാക്ട്   കോടികളുടെ  നഷ്ടത്തിലേക്ക് പോകുന്ന സ്ഥിതിയാണ്.

ഫാക്ടിനാവശ്യമായ  അമോണിയ, സള്‍ഫര്‍ , പ്രക്യതി വാതകം എന്നിവയുടെ പ്രധാന സ്രോതസുകള്‍ ഗള്‍ഫ് രാജ്യങ്ങളാണ്. യുദ്ധത്തെ   തുടര്‍ന്ന് ചരക്കുകപ്പല്‍ നീക്കം തകിടം മറിഞ്ഞതാണ് ഫാക്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം.ഫാക്ടിന്‍റെ ഉദ്യോഗമണ്ഡല്‍ കോംപ്ലക്സില്‍ ഫാക്ടംഫോസ് ഉല്‍പാദനം നിര്‍ത്തിവച്ചു.കൊച്ചി ഡിവിഷനില്‍ ഉല്‍പാദനം പകുതിയാക്കി. അമോണിയ പ്ലാന്‍റിലെ ഉല്‍പാദനത്തില്‍ 30 ശതമാനത്തോളം കുറവ് വരുത്തി.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫാക്ടിന്‍റെ നഷ്ടം  39.6 കോടിയായിരുന്നെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 കോടിക്ക് മുകളിലാവാനാണ് സാധ്യത.

എല്‍ എന്‍ ജിയുടെയും സള്‍ഫറിന്‍റെയും വിലവര്‍ധനയും ഫാക്ടിനു താങ്ങാനാവുന്നില്ല.ഫാക്ട് ഉല്‍പാദിപ്പിച്ച 8000 ടണ്ണോളം അമോണിയം സള്‍ഫേറ്റ് വിപണിയിലെത്തിക്കാനാവാതെ കെട്ടികിടക്കുകയാണ്.ഉല്‍പാദന ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സബ്സിഡിയിലടക്കം കേന്ദ്രം മാറ്റം വരുത്തണമെന്ന ആവശ്യമാണ് തൊഴിലാളിയനുകളും ഉന്നയിക്കുന്നത്.ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഫാക്ട് മാനേജ്മെന്‍റിന്‍റെ പ്രതികരണം .

FACT is facing a crisis due to the West Asian war, impacting its operations and leading to significant losses. :