എറണാകുളം ജില്ലയിൽ സിറ്റിങ് സീറ്റുകൾ അഞ്ചിലും ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുമ്പോഴും ഉറപ്പുള്ളത് കൊച്ചിയും, വൈപ്പിനും മാത്രം. മന്ത്രി പി. രാജീവ് മത്സരിക്കുന്ന കളമശേരിയിലും, കുന്നത്തുനാട്ടിലും, കോതമംഗലത്തും കരുതലോടെയും, വീഴ്ചയില്ലാത്തതുമായ പ്രവർത്തനം നടത്തണം എന്നാണ് വിലയിരുത്തൽ. തൃപ്പൂണിത്തുറയും, പെരുമ്പാവൂരും, മൂവാറ്റുപുഴയും തിരിച്ചുപിടിക്കാവുന്ന മണ്ഡലങ്ങളാണ് എന്ന വിലയിരുത്തലും മുന്നണിക്കുണ്ട്.
സിറ്റിംഗ് mla കെഎൻ ഉണ്ണികൃഷ്ണൻ മണ്ഡലം മാറിയെങ്കിലും വൈപ്പിൻ ഉറപ്പുള്ള സീറ്റുകളുടെ പട്ടികയിലാണ് ഇടത് മുന്നണിയും സിപിഎമ്മും ഉൾപ്പെടുത്തിയിരിക്കുന്നത്. വൈപ്പിനിൽ എം പി ഷൈനി ആണ് സിപിഎം സ്ഥാനാർഥി. കെ ജെ മാക്സി മത്സരിക്കുന്ന കൊച്ചിയും തിരഞ്ഞെടുപ്പിന് മുൻപേ ഇടതുമുന്നണി ഉർപ്പിക്കുന്നു. മന്ത്രി പി രാജീവ് മത്സരിക്കുന്ന കളമശ്ശേരി കഴിഞ്ഞ തവണത്തേത് പോലെ അത്ര എളുപ്പം അല്ലെന്നാണ് വിലയിരുത്തൽ. ഇവിടെ സംഘടനസംവിധാനം ഉണർന്നു പ്രവർത്തിക്കണം എന്ന് വിലയിരുത്തൽ. മുസ്ലീം ലീഗിൽ സ്ഥാനാർത്ഥിത്വവുമായി ചില ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെങ്കിലും, പ്രശ്നപരിഹാരത്തിന് പാണക്കാട് കുടുംബം നേരിട്ടിറങ്ങിയിട്ടുണ്ട്. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗശേഷമെത്തുന്ന തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കേണ്ടത് ഒരു വൈകാരികവിഷയമാണ് യുഡിഎഫ്നു. മാറിയ സാഹചര്യത്തിൽ കുന്നത്തുനാട്ടിൽ കടുപ്പമേറിയ മത്സരത്തിനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. കോതമംഗലം അപകടനിലയില്ലെങ്കിലും കരുതൽ വേണമെന്നാണ് അഭിപ്രായം. ഭൂരിപക്ഷം കുറഞ്ഞാലും കെ എൻ. ഉണ്ണികൃഷ്ണിലൂടെ തൃപ്പൂണിത്തുറ പ്രതീക്ഷിക്കുന്നു. പെരുമ്പാവൂരും നേടാവുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർഥി നിർണയചർച്ചകളിലൊക്കെ മുന്നിലുണ്ടായിരുന്ന എം അനിൽകുമാറിന്റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലാണ്. എറണാകുളത്ത് പരിഗണിച്ചെങ്കിലും ഇക്കാര്യത്തിൽ മുൻമേയർ അത്രതൃപ്തനല്ല. കൊച്ചി കോർപറേഷനിലെ ഭരണനഷ്ടമാണ് അനിൽകുമാറിന്റെ പ്രഭക്കെടുത്തിയത്.