എറണാകുളം പറവൂരിൽ ദേശീയ പാതയിലെ മാൻഹോളിൽ വീണ് പോത്ത് ചത്തു. നടപ്പാതയിലെ തുറന്നിരുന്ന മാൻഹോളിലാണ് ഭിന്നശേഷിക്കാരി വളർത്തുന്ന പോത്ത് കുട്ടി വീണത്. ദിവസവും നിരവധി പേർ ഉപയോഗിക്കുന്ന നടപ്പാതയുടെ പലയിടത്തും ഇത്തരത്തിൽ മാൻ ഹോളുകൾ തുറന്നിരിക്കുകയാണ്.
ഭിന്നശേഷിക്കാരിയായ മഞ്ജു വളർത്തുന്ന മൂന്ന് മാസം പ്രായമുള്ള പോത്തുകുട്ടിയെയാണ് ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുക്കുന്നത്. പറവൂരിനും കൊടുങ്ങല്ലൂരിനും ഇടയിൽ മൂത്തകുന്നം പ്രദേശത്താണ് തുറന്നിരിക്കുന്ന വെള്ളം നിറഞ്ഞ മാൻ ഹോളിലേക്ക് പോത്തുകുട്ടി വീണത്. ജീവനോടെ പുറത്തെടുക്കാൻ സാധിക്കാതിരുന്നതോടെ മഞ്ജുവിൻ്റെ ഇതുവരെയുള്ള അധ്വാനം വെറുതേയായി.
റോഡ് പണി പൂർത്തിയാകാത്തതിനാൽ പലയിടത്തും ചെളി നിറഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഈ നടപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പലയിടത്തായി ഇത്തരം തുറന്നിരിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.