ആലപ്പുഴ അരൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക് നിർദേശം. ഗർഡർ സ്ഥാപിക്കുന്നത് അടക്കമുള്ള നിർമാണ ജോലികൾ നടക്കുമ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും. ഓരോ ആഴ്ചയിലും കരാർ കമ്പനി വർക്ക് ഷെഡ്യൂൾ പൊലീസിന് കൈമാറും.
അരൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്നാണ് സുരക്ഷയ്ക്കുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി അവലോകന യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും എൻജിനീയർമാരുടെ മേൽനോട്ടത്തിലും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും.പൊലീസ് സഹായത്തോടെ ഗതാഗതം വഴി തിരിച്ചു വിടും.
ദേശീയപാത നിർമാണ പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് കരാർ കമ്പനി നൽകണം
സുരക്ഷാ ഓഡിറ്റ് നടത്തുന്ന റൈറ്റ്സ് സംഘം ഇന്ന് നിർമാണ മേഖല സന്ദർശിച്ച് പരിശോധന നടത്തും.
ഗതാഗതം ക്രമീകരിക്കുന്നതിനായി 25 പൊലീസ് ഉദ്യോഗസ്ഥരെയും നിർമ്മാണ കമ്പനി 86 മാർഷൽമാരെയും നിയോഗിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ട്രാഫിക് ഓഡിറ്റ് നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാനുമാണ് നിലവില്‍ തീരുമാനം.
മനോരമ ന്യൂസ്, ആലപ്പുഴ