കടനാട് നാട്ടുകാര്‍ പുലിപ്പേടിയില്‍; വനംവകുപ്പ് പരിശോധന നടത്തി

പാലാ കടനാട് പഞ്ചായത്തിലും പുലിപ്പേടി. കടനാട് പഞ്ചായത്തിലെ തുമ്പിമലയിലാണ് വെള്ളിയാഴ്ച പുലിയെ കണ്ടതായി അഭ്യൂഹം ഉയര്‍ന്നത്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ മാറി മുട്ടത്ത് കഴിഞ്ഞദിവസം  പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയിൽ പതിഞ്ഞിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. 

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പ്രദേശവാസിയായ തടത്തില്‍ രവിയാണ് പുലിയെ കണ്ടത്. തുമ്പി മലയിലുള്ള മൊബൈല്‍ ടവറിന് സമീപത്തെ പാറയില്‍ പുലി നില്‍ക്കുന്നതായാണ് രവി കണ്ടത്. പുലിയെ വ്യക്തമായി കണ്ടുവെന്നാണ് രവി പറയുന്നത്. 

പഞ്ചായത്തധികൃതര്‍ വനംവകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.വനം വകുപ്പിന്റെ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുലിയെ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ സാധാരണയായി വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപെടാറുണ്ടെങ്കിലും തുമ്പി മലയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ തുമ്പി മലയില്‍ കണ്ടത് പുലിയല്ല എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. 

തുമ്പി മലയില്‍ സ്വകാര്യ വ്യക്തികളുടെ 40 ഏക്കറോളംസ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. ഇത് വെട്ടി തെളിക്കണം എന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.. ജാഗ്രത തുടരാനാണ് വനം വകുപ്പ് നിർദേശം.

Leopard in Kadanad panchayath