വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ റെയ്ഡ്

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കൊച്ചി നോർത്തിലെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്. ഉദ്യോഗാർഥികളിൽ നിന്ന് ശേഖരിച്ച സർട്ടിഫിക്കറ്റുകളടക്കം ഒട്ടേറെരേഖകൾ പൊലീസ് പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

നോർത്തിലെ ഫസ്റ്റ് ഹാൻഡ് എച്ച്ആർ കൺസെൾട്ടൻസിയിലാണ് ഉദ്യോഗാർഥികളുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് പരിശോധന നടത്തിയത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് മൂന്നു ലക്ഷം രൂപാ വരെ സ്ഥാപന ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ ഒരാൾക്കും ജോലി നൽകിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ തന്നെ പൊലീസിനെ അറിയിച്ചു.

ഒരു വർഷമായി കലൂരിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കോടിക്കണക്കിന് രൂപാ ഉദ്യോഗാർഥികളിൽ നിന്ന് സ്ഥാപന ഉടമകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികൾ കൂട്ടത്തോടെ പരാതിയുമായെത്തിയതോടെയാണ് പൊലീസ് പരിശോധന നടത്തി സ്ഥാപനം തൽകാലത്തേക്ക്  പൂട്ടാൻ നിർദ്ദേശം നൽകിയത്.