framers 2.o

നെല്ല് സംഭരണ തുക മാസങ്ങളായിട്ടും കിട്ടാതായതോടെ തൃശൂരിലെ കോള്‍പാടങ്ങളിലെ കര്‍ഷകര്‍ക്ക് വറുതിയുടെ കാലമാണ്. സംഭരിച്ച് നാല് മാസമായിട്ടും തുക ലഭിക്കാതായതോടെ പ്രതിഷേധത്തിലാണ് കര്‍ഷകര്‍.കഴിഞ്ഞ മാര്‍ച്ചില്‍  തൃശൂരിലെ കോള്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്‍റെ തുകയാണ് ജൂണ്‍ പകുതിയായിട്ടും അനുവദിക്കാത്തത്. മേഖലയിലെ നൂറു കണക്കിന് കര്‍ഷകരാണ് പണം ലഭിക്കാതെ സപ്ലൈക്കോയുടെ കാലതാമസത്തില്‍ വലയുന്നത്. പണയം വച്ചും ലോണെടുത്തും കൃഷിയിറക്കിയ നൂറുകണക്കിന് കര്‍ഷകര്‍ പെരുവഴിയിലായി. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു കോള്‍ കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയത്. പാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറി വിളവ് ഗണ്യമായി കുറഞ്ഞു. വിളവെടുത്ത് സപ്ലൈക്കോക്ക് നല്‍കിയ നെല്ലിന്‍റെ  സംഭരണ തുക മുടങ്ങിയതോടെ വറുതിയിലാണ് മിക്ക കര്‍ഷകരും.തുക ഏത് ബാങ്കിലെത്തുമെന്ന കാര്യത്തില്‍ കൃത്യത ഇല്ലാത്തതിനാല്‍ കൂടുതല്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് കാത്തിരിക്കേണ്ട ഗതികൂടി ഇത്തവണയുണ്ട്. 

സംസ്ഥാനത്താകെ 850 കോടി രൂപ സംഭരണ ഇനത്തില്‍ കര്‍ഷകര്‍ക്ക്  നല്‍കാനുണ്ടെന്നാണ് കണക്ക്. വിള ഇന്‍ഷുറന്‍സും കൂടി മുടങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലാണ് മേഖലയിലെ കര്‍ഷര്‍.