അപ്രതീക്ഷിത കടൽ ക്ഷോഭത്തിൽ വലഞ്ഞ് അമ്പലപ്പുഴ

അപ്രതീക്ഷിത കടൽ ക്ഷോഭത്തിൽ വലഞ്ഞ് അമ്പലപ്പുഴ വളഞ്ഞ വഴിയിലെ തീരവാസികൾ. കടൽ ക്ഷോഭത്തിൽ 4 വീടുകൾ തകർന്നു. നിരവധി വീടുകൾ ഏതു നിമിഷവും തകരുമെന്ന ഭീഷണിയിലാണ്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്  വളഞ്ഞവഴി തീരത്താണ് രണ്ടു ദിവസമായി കടൽക്ഷോഭം തുടരുന്നത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച കടൽ ക്ഷോഭം രാത്രിയോടെ അതിശക്തമായി. ഇന്നലെയും കടൽക്ഷോഭം ശക്തമായി തുടരുകയാണ്.ഈ പ്രദേശത്ത് പുതുവൽ മഹേഷ്, ലതിയമ്മ, സുഭാഷ് എന്നിവരുടെ വീടുകൾ കടലെടുത്തു. 7 ഓളം വീടുകൾ ഏത് നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്.പുതുവൽ സജീവൻ്റെ വീടിൻ്റെ മതിലും തകർന്നു.

പ്രദേശത്ത്100 മീറ്ററോളം ദുരത്തിൽ കടൽ കരയിലേക്ക് കയറി.നിരവധി വീടുകളിൽ വെളളം കയറി. ഇവിടെ 300 ഓളം മീറ്റർ ദൂരത്തിൽ കടൽഭിത്തിയില്ലാത്തതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണം. 43 കോടി രൂപാ ചിലവിൽ പുലിമുട്ടോടു കൂടി കടൽഭിത്തി നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. ഒക്ടോബർ 15ന് മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനവും നടത്തി . മൂന്ന് മാസം പിന്നിട്ടിട്ടും ഒരു കല്ലു പോലും ഇവിടെയിട്ടിട്ടില്ല. വീടുകൾ തകർന്നതോടെ എവിടെപ്പോകണമെന്നറിയാതെ വലയുകയാണ്  തീരദേശ വാസികൾ. 

Ampalapuzha unexpected sea rage