TAGS

കഴിഞ്ഞദിവസങ്ങളിലെ കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയിലുണ്ടായത് മുപ്പത്തിയഞ്ചരക്കോടിരൂപയുടെ കൃഷി നാശം. ജില്ലയില്‍ ആകെ 785.9 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചു. വാഴകൃഷിയാണ് മഴയിലും കാറ്റിലും കാര്യമായി നശിച്ചത്. ജാതി, കമുക്, തെങ്ങ് തുടങ്ങിയവയും നശിച്ചിട്ടുണ്ട്. നെടുമ്പാശേരിയില്‍ മാത്രം 165.65 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. 

ഏപ്രില്‍ അഞ്ചിനുണ്ടായ മഴയിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. കോതമംഗലം, മുവാറ്റുവുഴ മേഖലയിലും കൃഷി നാശത്തിന്റെ തോത് കൂടുതലായിരുന്നു. പച്ചക്കറി കൃഷികള്‍ പലയിടത്തും ശക്തമായ മഴിയില്‍ വെള്ളത്തിനടിയിലായതോടെ അവയും നശിച്ചു. പ്രകൃതി ക്ഷോഭദുരിതാശ്വാസത്തിന് നഷ്ടമുണ്ടായി 10 ദിവസത്തിനുള്ളിലും, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നഷ്ടമുണ്ടായി 15 ദിവസത്തിനുള്ളിലും പോര്‍ട്ടല്‍വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.