കന്നുകാലികളിൽ കുളമ്പുരോഗം; കുട്ടനാടൻ കർഷകർക്ക് ദുരിതം

കുട്ടനാട്ടിൽ കർഷകർക്ക് ദുരിതം നിറച്ച് കന്നുകാലികളിൽ കുളമ്പുരോഗം.  കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാഞ്ഞതാണ് രോഗം പടരാൻ കാരണം. പാലുത്പാദനം നന്നേ കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ് 

നെടുമുടി പഞ്ചായത്തിലെ ചെമ്പുംപുറം ഭാഗത്തെ ക്ഷീര കർഷകനാണ് ഡോമി. രണ്ട് പശുക്കളിൽ ഒന്നിന് നാലഞ്ചു ദിവസം മുൻപാണ് രോഗം പിടിപെട്ടത്. പാൽ ഉത്പാദനം നന്നേ കുറഞ്ഞു. പശുക്കൾക്ക് നടക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ. മൂക്കിലും വായിലും കുളമ്പിലുമാണ് വ്രണങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.  കാലികൾ തീറ്റ തീരെ എടുക്കുന്നില്ല

വർഷത്തിൽ രണ്ട് തവണ കന്നുകാലികൾക്ക് കുളമ്പുരോഗത്തിന് എതിരായ കുത്തിവയ്പ് എടുക്കണം. അത് മുടങ്ങിയതോടെയാണ് കുട്ടനാട്ടിലെ പലമേഖലകളിലും പശുക്കൾക്ക് രോഗം പിടിപെട്ടത് .കോവിഡ് കാരണമാണ് കുത്തിവെപ്പ് മുടങ്ങിയതെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു.  ക്ഷീരകർഷകരുടെ പരാതിയെതുടർന്ന് പ്രാഥമിക ചികിത്സയ്ക്കുള്ള ഗുളികകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. രോഗം ഗുരുതരമാകാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം