ചങ്ങനാശേരി നഗരത്തിലെ ചിത്രകുളം നവീകരണത്തോട് അധികാരികള്‍ക്ക് വിമുഖത

മനോഹരമായ ടൂറിസം കേന്ദ്രമായി മാറ്റാന്‍ സാധിക്കുന്ന ചങ്ങനാശേരി  നഗരത്തിലെ ചിത്രകുളം നവീകരണത്തോട് അധികാരികള്‍ക്ക് വിമുഖത. എംഎല്‍എ ഫണ്ടില്‍നിന്ന് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപ‌ടികള്‍ക്ക് വേഗം പോര .സന്നദ്ധസംഘടനകളും ചിത്രകുളം നവീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നേറ്റിട്ടുണ്ട്. 

തെക്കുംകൂര്‍  രാജവംശത്തിന്‍റെ കാലത്ത് കൊട്ടാരത്തിലെ സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനുമുന്‍പ് നീരാടിയിരുന്നതാണ്  ചങ്ങനാശേരിയിലെ ചിത്രകുളം. പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ കാലത്തും ഈ കുളം സംരക്ഷിച്ചു. ഈ സ്ഥലത്തിന്‍റെ ഉടമാവകാശമുണ്ടായിരുന്ന മുന്‍ നഗരസഭാധ്യക്ഷന്‍ കെ.ജിഎന്‍ നമ്പൂതിരിപ്പാട് ഈ കുളം ഉള്‍പ്പെടുന്ന ഒരേക്കര്‍ 86 സെന്‍റ് സ്ഥലം 1967 ല്‍  നഗരസഭയ്ക്ക് കൈമാറി.അന്നുമുതല്‍ നഗരസഭയാണ് ചിത്രകുളം സംരക്ഷിക്കുന്നത്. വര്‍ഷംതോറും ചിത്രകുളം സംരക്ഷിക്കാന്‍ നഗരസഭ ബജറ്റില്‍ പണംഅനുവദിക്കുമെങ്കിലും പായല്‍വാരി മാറ്റുന്നതിനപ്പുറം മറ്റൊന്നും കാര്യമായി നടക്കാറില്ല. അന്തരിച്ച സിഎഫ് തോമസ് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ ചിത്രകുളം നവീകരണത്തിന് അനുവദിച്ചിട്ടുണ്ട്.

ഇപ്പോള്‍ ചിത്രകുളം നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വേഗമില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്. റോട്ടറി ക്ലബ് ചിത്രകുളം വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി കുളത്തിലെ പായല്‍വാരിവൃത്തിയാക്കാന്‍ പദ്ധതിയുണ്ട്. തീരത്ത് ഇരിപ്പിടങ്ങള്‍ നിര്‍മിക്കും .ഇതുവഴിയുള്ള  പാതവികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെ‌ടുക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും.വേണ്ടരീതിയില്‍നവീകരണം നടത്തി പരിപാലിച്ചാല്‍ ചങ്ങനാശേരിക്കാര്‍ക്ക് മനോഹരമായ വിനോദസഞ്ചാര കേന്ദ്രം ലഭിക്കും.