സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളജ് ഉടുമ്പഞ്ചോലയ്ക്ക് സമീപം മാട്ടുത്താവളത്ത് സ്ഥാപിക്കുമെന്ന 2018ലെ ബജറ്റ് പ്രഖ്യാപനം എങ്ങുമെത്തിയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. പ്രാരംഭ നടപടികള്‍ക്ക് അനുവദിച്ച ഒരു കോടിരൂപ പോലും പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല.
ഈ കാണുന്ന 21 ഏക്കര്‍ ഭൂമിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുർവേദ മെഡിക്കൽ കോളജാണ് സ്ഥാപിക്കാൻ തീരുമാനിച്ചത്. 400 കോടി രൂപയുടെ പദ്ധതി. സ്ഥലമേറ്റെടുപ്പിനും, നിർമാണത്തിന് പ്രദേശം ഒരുക്കുന്നതിനുമായി എട്ട് കോടി രൂപയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയും മന്ത്രി എം.എം മണിയുമെല്ലാം മാട്ടുത്താവളത്ത് പദ്ധതി പ്രദേശം അനുയോജ്യമാണെന്ന് വിലയിരുത്തി മടങ്ങിയതാണ്, പിന്നെ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
എല്‍ഡിഎഫ് സർക്കാരിന്റെ കാലാവധിക്കുള്ളിൽതന്നെ ആദ്യംഘട്ട നിര്‍മാണം പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി പ്രദേശത്തിപ്പോള്‍ കാടുകയറി. മന്ത്രി എം എം മണിയുടെ മണ്ഡലത്തിലാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. ആയുര്‍വേദ മെഡിക്കല്‍ കോളജ് നിര്‍മിച്ചാല്‍ ഈ ഗ്രാമീണ മേഖലയ്ക്ക് തന്നെ വലിയ ഉണര്‍വാകും.