മൂന്നാർ ലോക്കാട് ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. കൂറ്റന്‍ പാറക്കല്ലുകള്‍ താഴേയ്ക്ക് പതിച്ച് നിര്‍മാണത്തിലിരുന്ന റോഡ് വീണ്ടും തകര്‍ന്നു. എട്ടാം തീയതി മണ്ണിടിച്ചില്‍ ഉണ്ടായതിന് സമീപത്താണ് വീണ്ടും ഇടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ കാണാതായ തമിഴരശന് വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്.
ഗ്യാപ് റോഡിലെ മണ്ണിടിച്ചില്‍ തുടരുകയാണ്. കഴിഞ്ഞ എട്ടാം തീയതി വൈകിട്ടുണ്ടായ മണ്ണിടിച്ചില്‍ കാണാതായ റോഡ് നിർമാണ തൊഴിലാളി തമിഴരശന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടയില്‍ ഇവിടെ നിന്ന് അല്‍പം മാറി വീണ്ടും മണ്ണിടിച്ചിലുണ്ടായി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വന്‍ തോതില്‍ പാറ ഖനനം നടത്തിയിരുന്ന ഇവിടെ മലമുകളില്‍ നിന്നും കൂറ്റന്‍ പാറകല്ലുകളാണ് മണ്ണിടിച്ചിലിനൊപ്പം പതിച്ചത്. മണ്ണിടിച്ചിലിൽ നാട്ടുകാർ തലനാരിഴക്കാണ് രക്ഷപെട്ടത്.
നിലവില്‍ പാറപൊട്ടിച്ച ഭാഗങ്ങള്‍ ഏറെയും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്. അതുകൊണ്ട് രാത്രിയിലടക്കം കാല്‍നടക്കാരെ പോലും കടത്തി വിടാതിരിക്കുന്നതിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമതും മണ്ണിടിച്ചില്‍ ഉണ്ടായതോടെ ദേവികുളത്തുനിന്നും പൊലീസിനും ഫയര്‍ഫോഴ്‌സിനുമടക്കം ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തെത്തേയ്ക്ക് എത്തി തിരച്ചില്‍ നടത്തുവാനും കഴിയുന്നില്ല. അതുകൊണ്ട് നിലവില്‍ നെടുങ്കണ്ടത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും എന്‍ഡി ആര്‍ എഫ് സംഘവുമാണ് തിരച്ചില്‍ തുടരുന്നത്. രണ്ടാമത്തെ മണ്ണിടിച്ചില്‍ ഉണ്ടായതോടെ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. ശക്തമായ മഞ്ഞും മഴയും തിരച്ചിലിനു തിരിച്ചടിയായി.