നിര്‍മാണം തുടങ്ങി ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാവാതെ കോതമംഗലത്തെ തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് നൂലാമാലകളുമാണ് ബൈപ്പാസിന്റെ പണി ഇഴയിക്കുന്നത്. ഇത് കാരണം കോതമംഗംലം ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷമായി തുടരുകയാണ്.
പെരുമ്പാവൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഹൈറേഞ്ചിലേക്കും അവിടെ നിന്ന് തിരിച്ചും സുഗമമായി യാത്രചെയ്യാന്‍ കഴിയും വിധമാണ് തങ്കളം –കോഴിപ്പള്ളി ന്യൂ ബൈപ്പാസ് വിഭാവനം ചെയ്തത്. കോതമംഗലം പട്ടണത്തിലെ ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരമാണ് ഈ ബൈപ്പാസ്. എന്നാല്‍ 2010 ആരംഭിച്ച ബൈപ്പാസ് നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വേ നമ്പറില്‍ വന്ന പിശകായിരുന്നു ആദ്യം പണി മുടക്കിയത്. പിശക് തിരുത്തി സ്ഥലം ഏറ്റെടുത്തെങ്കിലും മറ്റൊരു കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ ബൈപ്പാസ് നിര്‍മാണം വീണ്ടും മുടങ്ങി. ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്തുള്ള എക്സൈസ് വകുപ്പിന്റെയും നഗരസഭയുടെയും സ്ഥലവും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ബൈപ്പാസ് കടന്നുപോകുന്നത് കോതമംഗലം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച മിനി സിവില്‍ സ്റ്റേഷന്റെ മുന്‍വശത്തുകൂടിയാണ്. പണി പൂര്‍ത്തിയാവാത്തത് കാരണം സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങള്‍ നിര്‍ത്താന്‍ ഇടമില്ല. ഇപ്പോള്‍ പാര്‍ക്കിങ് ഈ സ്റ്റാന്റിലാണ്. ബൈപ്പാസിന്റ നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ തുറന്നുകൊടുത്തില്ലെങ്കില്‍ തുറന്ന പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.