pepper-idukki-25

ഇടുക്കിയില്‍ കുരുമുളകിന്റെ വിളവെടുപ്പാരംഭിച്ചെങ്കിലും വില നാനൂറിനു താഴെയെത്തിയത്  കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പ്രളയനഷ്്ടങ്ങളില്‍ നിന്ന്  കരകയറാമെന്ന പ്രതീക്ഷയാണ് കറുത്തപൊന്നിന്റെ വിലയിടിവ് മൂലം  കര്‍ഷകര്‍ക്ക് നഷ്ടമായത്.

കുരുമുളക് വിലയിടിയുന്നതാണ്  കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 400ന്  മുകളിലായിരുന്ന  വില  ഇപ്പോള്‍  340 മുതല്‍ 350 രൂപവരെയാണ്.

രണ്ട് വര്‍ഷം മുമ്പ് 600 നു മുകളില്‍ വില ലഭിച്ചിരുന്നിടത്താണ് വില നേര്‍ പകുതിയിലേയ്ക്കടുക്കുന്നത്. 

കുരുമുളക് പറിക്കാന്‍ തൊഴിലാളികളെ കിട്ടാതായതോടെ 700 മുതല്‍ 800 രൂപവരെയായി കൂലി ഉയര്‍ന്നു.   കര്‍ഷകന് മുടക്കുമുതല്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. ശരാശരി മൂന്ന് കിലോ പച്ചക്കുരുമുളക് ഉണങ്ങിയാല്‍ മാത്രമേ ഒരു കിലോ ഉണക്ക ലഭിക്കുകയുള്ളു. കുരുമുളക് പച്ചക്ക്് 100നും 110നും ഇടയില്‍ വില ലഭിക്കുന്നുണ്ട്.

ഉണക്ക മുളകിന്റെ വിലയുമായി തട്ടിച്ച് നോക്കിയാല്‍ കുരുമുളക് പച്ചക്ക് വില്‍പ്പന നടത്തുന്നതാണ്  ലാഭകരമെന്നും കര്‍ഷകര്‍ പറയുന്നു. വിപണിയിലേക്ക് കുരുമുളക് കൂടുതലായി എത്തുന്നതോടെ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.