മതസൗഹാർദത്തിന്റെ മധുരം; നബിദിനത്തിൽ ക്ഷേത്രകവാടത്തിൽ പായസം വിളമ്പി

മതസൗഹാര്‍ദത്തിന്റെ മധുരം സമ്മാനിച്ച് മൂവാറ്റുപുഴക്കാവ് ഭഗവതീക്ഷേത്ര ഭാരവാഹികള്‍. നബിദിനറാലിയുമായെത്തിയ മദ്രസ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷേത്രകവാടത്തില്‍ പായസം വിളമ്പിയത്.

പ്രവാചകകീര്‍ത്തനങ്ങള്‍ ചൊല്ലി മദ്രസ വിദ്യാര്‍ഥികള്‍ ക്ഷേത്രകവാടത്തില്‍ എത്തിയപ്പോള്‍ പായസം നല്‍കിയാണ് ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്. മൂവാറ്റുപുഴ മങ്ങാട് ജുമാ മസ്ജിദില്‍ നിന്നുള്ള നബിദിനഘോഷയാത്രയ്ക്കാണ് മൂവാറ്റുപുഴക്കാവ് ഭഗവതീക്ഷേത്രനടയില്‍ ഊഷ്മള സ്വീകരണം നല്‍കിയത്. മങ്ങാട്ട് മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് അഹ്സിനിക്ക് പായസം നല്‍കി ബ്രഹ്മശ്രീ മനയത്താറ്റ് നാരായണന്‍ നമ്പൂതിരി 

പായസവിതരണം ഉദ്ഘാടനം ചെയ്തു. പരസ്പരസ്നേഹവും മതസൗഹാര്‍ദവും നിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പായസവിതരണം നടത്തിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിന്റെ മുഖമുദ്രയായിരുന്ന മതസൗഹാര്‍ദ അന്തരീക്ഷത്തില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്ക ഉയരുന്ന കാലത്താണ് മുവാറ്റുപുഴയിലെ നാട്ടുകാര്‍ മാതൃക കാണിക്കുന്നത്.