പ്രളയംനാശംവിതച്ച കോൾപാടങ്ങളിൽ ദുരിതം തുടരുന്നു

തൃശൂരില്‍ പ്രളയത്തിനിടെ നാശംവിതച്ച കോള്‍പാടങ്ങളില്‍ കര്‍ഷകരുടെ ദുരിതം തുടരുന്നു. പേരാമംഗലം മേഖലയിലെ കോള്‍പാടത്ത് അരക്കോടിയുടേതാണ് നഷ്ടം.  

 തൃശൂര്‍ മുണ്ടൂര്‍ സഹകരണ സംഘത്തിന്റെ കീഴിലുള്ള രണ്ടു കോള്‍പടവുകളില്‍ സ്ഥിതി രൂക്ഷമാണ്. പേരാമംഗലം താഴംകറുക്, മുണ്ടൂര്‍ താഴം കോള്‍പടവുകളില്‍ 70 കര്‍ഷകര്‍ കൃഷിയിറക്കുന്നു. ഇവര്‍ക്കിനി കൃഷിയിറക്കാന്‍ ഏറെനാള്‍കൂടി കാത്തിരിക്കണം. പാടത്തെ വെള്ളം വറ്റിക്കേണ്ട മോട്ടോറുകള്‍ വെള്ളം കയറി തകരാറിലായി. ഇതു നേരെയാക്കാന്‍ വലിയൊരു തുകതന്നെ ചെലവഴിക്കണം. 

മഴക്കാലത്ത് കോള്‍പടവുകളില്‍ സാധാരണ മല്‍സ്യകൃഷി ഇറക്കാറുണ്ട്. ഇക്കുറി പാടത്തു വളര്‍ത്താനിട്ട മല്‍സ്യകുഞ്ഞുങ്ങള്‍ പ്രളയത്തില്‍ ഒഴുകി പോയി. മൂന്നു ലക്ഷം രൂപയാണ് നഷ്ടം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷ. പാടത്തെ വെള്ളം വറ്റിക്കാന്‍ ഓരോ ദിവസവും വൈകുംതോറും കൃഷിയിറക്കല്‍ വൈകും.