ഭാഗ്യം തേടുന്ന ഭാഗ്യക്കുറി മോഷ്ടാവ്

ലോട്ടറിയടിച്ചവരെ കുറിച്ച് നാം ഒരുപാട് കേൾക്കാറുണ്ടെങ്കിലും ഭാഗ്യംതേടി ലോട്ടറി അടിച്ചുമാറ്റുന്നവരെക്കുറിച്ച് പലരും കേട്ടിരിക്കാനിടയില്ല. ഭാഗ്യം പരീക്ഷിക്കാന്‍ എടുത്ത ലോട്ടറി ടിക്കറ്റുകൾ ചതിച്ചതോടെ മോഷ്ടാവായി മാറിയ ജോണ്‍സന്‍ ഫെര്‍ണാണ്ടസിനെക്കുറിച്ചാണ് ഇൗ വാര്‍ത്ത 

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലെ ? തോപ്പുംപടി രാമേശ്വരം സ്വദേശി ജോൺസൺ ഫെർണാണ്ടസിന്റെ ചോദ്യംകേട്ട് കൊച്ചി കടവന്ത്ര സ്റ്റേഷനിലെ പൊലീസുകാർ ആദ്യം മുഖത്തോടുമുഖം നോക്കി. ജോൺസൺ കൊച്ചിയിലെ ആസ്ഥാന കള്ളനൊന്നുമല്ല. പ്രത്യേകിച്ച് പണിയുമില്ല. പക്ഷെ ലോട്ടറി ടിക്കറ്റ് കക്ഷിയുടെ വീക്ക്നെസാണ്. ഒരുപാട് ടിക്കറ്റെടുത്തിട്ടും നയാപൈസ കിട്ടിയില്ല. ഒടുവിൽ ടിക്കറ്റെടുക്കാൻ കാശില്ലാതായപ്പോള്‍ സ്വന്തം ബൈക്കിലെത്തി ലോട്ടറിവിൽപ്പനക്കാരിൽനിന്ന് ടിക്കറ്റ് പിടിച്ചുവാങ്ങി കടന്നുകളഞ്ഞു. തൊണ്ടിമുതലുമായി പോയ പ്രതിക്ക് ചളിക്കവട്ടത്തെ ഹോട്ടലിന് മുന്നിലെ സിസിടിവി ദൃക്സാക്ഷിയായതോടെ പിടിവീണു. 

നാൽപത്തിരണ്ടുകാരനായ ജോൺസന് വീട്ടിൽ അമ്മ മാത്രമാണ് തുണ. ഇതിനിടയില്‍ ലോട്ടറിമോഷ്ടിച്ചയാളെ കാണാൻ കടവന്ത്രയിലെ പതിവ് ലോട്ടറിവിൽപ്പനക്കാരിൽ ചിലരും സ്റ്റേഷനിലെത്തി. ഇത്തവണ ഉറപ്പാ സാറെ എന്ന് പറഞ്ഞുശീലിച്ചവർ ജോൺസനെ നോക്കി പിറുപിറുത്ത് സ്റ്റേഷൻവിട്ടു.