ഡി സിനിമാസ് ഭൂമി രാജകുടുംബത്തിന്റേതാണെന്നും കൈമാറ്റങ്ങള്‍ക്കൊടുവില്‍ നിയമാനുസൃതം വാങ്ങിയതാണെന്നും തൃശൂര്‍ കലക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ ദിലീപിന്റെ അഭിഭാഷകന്‍. രാജകുടുംബത്തിന്‍റെ ഭൂമി സര്‍ക്കാരിന്‍റേതാണെന്ന നിലപാടില്‍ പരാതിക്കാരായ കൊച്ചിന്‍ ദേവസ്വം ഉറച്ചുനിന്നു. കയ്യേറ്റമില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും.
ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി ദിലീപ് കൈയ്യേറിയതാണെന്ന ആലുവാ സ്വദേശിയുടെ പരാതിയിലുള്ള തെളിവെടുപ്പ് കലക്ടര്‍ പൂര്‍ത്തിയാക്കി. കോവിലകം സ്വത്തായിരുന്ന ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡും ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൈമാറ്റത്തില്‍ 66 സെന്‍റില്‍ പത്ത് സെന്‍റിന് മാത്രമാണ് പട്ടയമുള്ളതെന്നും മറ്റു രേഖകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
1905 ലെ രേഖകള്‍ പ്രകാരം ഭൂമി രാജകുടുംബത്തിന്‍റെ സ്ഥലമായിരുന്നുവെന്ന് ദിലീപ് മറുപടിയില്‍ പറഞ്ഞു. രാജകുടുംബാംഗങ്ങള്‍ 1963 ല്‍ വസ്തു ഭാഗം ചെയ്തു. 1976 ല്‍ സ്ഥലത്തിന് പട്ടയം ലഭിച്ചു. പിന്നീട് പല കൈമറിഞ്ഞാണ് ദിലീപ് സ്ഥലം വാങ്ങിയത്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഭൂമിയാണെന്ന വാദം ശരിയല്ല. ഇതിന് മുമ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും രംഗത്തെത്തിയിരുന്നില്ല. സര്‍വ്വേ റിപ്പോര്‍ട്ടിലും സ്ഥലം കയ്യേറിയെന്ന ആരോപണമില്ലെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ദിലീപിന്‍റെ വാദം തെറ്റാണെന്ന നിലപാടിലാണ് പരാതിക്കാര്‍.
ഇരു ഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. ഇതിനിടെ ഡി സിനിമാസിന്‍റെ കൈയ്യേറ്റത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതു പ്രവര്‍ത്തകനായ പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജ് ഇന്ന് കോടതി പരിഗണിക്കും. ദിലീപും തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയയും എതിര്‍ കക്ഷികളായ കേസില്‍ ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. കയ്യേറ്റമില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ജില്ലാ സര്‍വേയറും കയ്യേറ്റമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.