ശീതകാല പച്ചക്കറി കർഷകർക്ക് ഹോർട്ടി കോർപ്പിൽ നിന്ന് കൃത്യ സമയത്ത് പണം ലഭിക്കുന്നില്ലെന്ന് പരാതി. മൂന്ന് ദിവസംകൊണ്ട് പണം നൽകുമെന്നാണ് പ്രഖ്യാപനമെങ്കിലും പലർക്കും പണം ലഭിക്കുന്നത് ആഴ്ചകൾ കഴിഞ്ഞാണ്. പണം കൃത്യമായി ലഭിക്കാത്തത് വിത്ത് ഇറക്കുന്നതിനുൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.
കാരറ്റ്, ഉരുളൻ കിഴങ്ങ്, കാബേജ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികളാണ് കൃഷി വകുപ്പ് ഇടുക്കിയിൽ നിന്ന് സംഭരിക്കുന്നത്. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം എല്ലാ ആഴ്ചയിലും പച്ചക്കറി സംഭരിക്കാൻ നടപടി സ്വീകരിച്ചു. മൂന്ന് ദിവസം കൊണ്ട് സംഭരിച്ച പച്ചക്കറിയുടെ പണം അക്കൗണ്ടിലെത്തുമെന്നായിരുന്നു ഉറപ്പ്. ഇതിനായി രണ്ടായിരത്തോളം കർഷകർ ബാങ്ക് അക്കൗണ്ടും തുടങ്ങി. എന്നാൽ പലപ്പോഴും പണം കൃത്യമായി ലഭിക്കാറില്ല.
പണം ലഭിക്കാത്തത് മൂലം കൃത്യ സമയത്ത് വിത്തിറക്കാനും കർഷകർക്ക് കഴിയാറില്ല. കർഷകർക്ക് മുൻകൂർ പണം നൽകി ഇടനിലക്കാർ ഇത് മുതലെടുക്കുകയാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിലർക്ക് മാത്രമാണ് പണം ലഭിക്കാതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതൊഴിവാക്കാൻ ഹോർട്ടി കോർപ്പിന്റെ ആസ്ഥാനത്തു നിന്നു തന്നെ പണം കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും കൃഷി വകുപ്പ് വ്യക്തമാക്കുന്നു.