സ്ഥലസൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഒരേ കുടുംബത്തിലെ നാലുപേരെ സംസ്കരിച്ചത് പുതിയ വീടിനായി നിർമിച്ച തറ പൊളിച്ച ശേഷം. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ആത്മഹത്യ ചെയ്ത മലപ്പുറം കാളികാവിലെ സുനിൽകുമാറിന്റെ കുടുംബത്തിനാണ് ഈ ദൈന്യത.
ആദ്യം മരിച്ച മൂന്നു വയസുകാരൻ ആകാശിന്റേയും ഏഴു വയസുകാരൻ അമലിന്റേയും മൃതദേഹങ്ങൾ സംസ്കരിക്കാൻ തറയുടെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു. സുനിൽകുമാറിന്റേയും ഭാര്യ സുജാതയുടേയും മൃതദേഹങ്ങൾ സംസ്കരിക്കാൻ തറയുടെ മറ്റൊരു ഭാഗം കൂടി പൊളിച്ചു മാറ്റേണ്ടി വന്നു.
ആകെയുള്ള ഭൂമിയിൽ വീടു നിർമിക്കാമെന്ന പ്രതീക്ഷയിൽ വർഷങ്ങൾക്ക് മുൻപെ തറ നിർമിച്ചതാണ്. കാളികാവ് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഏഴു വർഷമായി വീടിന് അപേക്ഷ നൽകുന്നുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. വാണിയമ്പലത്തെ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരിലുള്ള ജപ്തി ഭീഷണിയാണ് കുട്ട ആത്മഹത്യക്ക് കാരണമായതെന്ന് കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.