Image Credit: X
ഐപിഎലില്‍ മുംബൈ–കൊല്‍ക്കത്ത മല്‍സരം കാണാനെത്തിയ നിത അംബാനിക്കൊപ്പം രാധിക മര്‍ച്ചന്റും മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിംപിള്‍ കൂള്‍ ലുക്കിലെത്തിയ രാധികയുടെ വാച്ചിലേക്കാണ് ക്യാമറക്കണ്ണുകള്‍ പോയത്. കാണാന്‍ കൂളാണെങ്കിലും വാച്ചിന്‍റെ വില കേട്ടവര്‍ ഞെട്ടി. 21 കോടി രൂപയാണ് റിച്ചാര്‍ഡ് മിലി വാച്ചിന്‍റെ ലിമിറ്റഡ് എഡിഷനുള്ളത്. ലോകത്ത് തന്നെ ആകെ 10 പീസുകള്‍ മാത്രമാണ് വാച്ചിന്റേതായി ഉള്ളത്. ട്രാവിസ് സ്കോട്ട്, റഫേല്‍ നദാല്‍, ലൂയി ഹാമില്‍ട്ടന്‍ എന്നിവരുടെ കയ്യിലാണ് ഇതിന് മുന്‍പ് റിച്ചാര്‍ഡ് മിലിയുടെ വാച്ച് കണ്ടിട്ടുള്ളത്.
റിച്ചാര്‍ഡ് മിലിയുടെ RM-75 01 ഫ്ലയിങ് ടര്‍ബിലണ്‍ സഫയര്‍ വാച്ചാണ് രാധിക ധരിച്ചത്. സമുദ്രത്തിന്‍റെ ശാന്തഭാവവും ഗോതിക് ആര്‍കിടെക്ചറിന്‍റെ ചാരുതയും വാച്ചിന് ഒരു അഭൗമ ഭംഗി നല്‍കുന്നുണ്ട്. പൂര്‍ണമായും സുതാര്യമായ നിലയിലാണ് വാച്ചിന്‍റെ ഉള്‍ഭാഗം. രാധിക ധരിച്ച ലിലിയാക് പിങ്ക് സഫയര്‍ കെട്ടിലും മട്ടിലും പരമ്പരാഗത ആഡംബര വാച്ചുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
തുടര്‍ച്ചയായ 40 ദിവസമെടുത്ത് നീലക്കല്ലുകളില്‍ നിന്ന് അതിവിദഗ്ധമായി കൊത്തിയെടുത്തതാണ് വാച്ചിന്‍റെ കെയ്സ്. ഇതിനായി 1000 മണിക്കൂറിലേറെ വേണ്ടി വന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു. കാഠിന്യമേറെയാണെന്നതും പോറല്‍ വീഴില്ലെന്നതുമാണ് വാച്ചിന്‍റെ ഡയലുണ്ടാക്കാന്‍ സഫയര്‍ എടുക്കുന്നതിന്‍റെ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. 65 മണിക്കൂർ പവർ റിസർവ് ഉള്ള ഈ വാച്ച് വെള്ളം കയറാത്ത വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഉൾഭാഗം പൂർണ്ണമായും ദൃശ്യമാകുന്ന 'ഫ്ലയിങ് ടർബിലോൺ' അതി സങ്കീര്‍ണവുമാണ്.