Image: nift.ac.in
നീറ്റിന് പിന്നാലെ നിഫ്റ്റ് പ്രവേശന പരീക്ഷ ഫലത്തിലും ക്രമക്കേട് ആരോപണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷാ ഫലത്തിൽ ഗുരുതര ക്രമക്കേടുകൾ വിദ്യാർത്ഥികൾ ആരോപിച്ചു. മൂന്നാം തീയതി പ്രഖ്യാപിച്ച ഫലത്തിൽ ഹാജർ രേഖകളിലും അന്തിമ സ്കോർ കാർഡിലുമാണ് പൊരുത്തക്കേടുകൾ. പരീക്ഷയ്ക്ക് ഹാജരായ വിദ്യാർഥികൾക്കും ആബ്സെന്റ് രേഖപ്പെടുത്തിയിരിക്കുന്നു. ബി.ഡെസ് പരീക്ഷയുടെ ഭാഗമായ സിറ്റുവേഷൻ ടെസ്റ്റ് എഴുതാത്ത ചിലർക്ക് പരീക്ഷയിൽ മാർക്ക് ലഭിച്ചതായും പരാതിയുണ്ട്. കൂടാതെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധനകൾ കൃത്യമായി നടന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതേസമയം, വ്യാപക ക്രമക്കേടോ സാങ്കേതിക തകരാറോ ഉണ്ടായിട്ടില്ലെന്നും പരാതി നൽകിയ 15 വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിച്ചുവെന്നുമാണ് എന്‍ടിഎയുടെ പ്രതികരണം.
അതേസമയം, നീറ്റ് യുജി പുനപരീക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യ പാർലമെൻററി കമ്മിറ്റി ഇന്ന് ചേരും. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിലെയും എൻ.ടി.എ, ദേശീയ മെഡിക്കൽ കമ്മീഷൻ എന്നിവയിലെയും ഉന്നത ഉദ്യോഗസ്ഥർ ഹാജരാകും. ചോദ്യപേപ്പർ ചോർച്ചയിൽ തുടർച്ചയായി മൂന്നാമത്തെ സമിതിക്ക് മുന്നിലാണ് ഉദ്യോഗസ്ഥർ ഹാജരാകുന്നത്. പുനഃപരീക്ഷ പെൻ ആൻഡ് പേപ്പർ മാതൃകയിൽ നടത്തുന്നതിനാണ് മുൻഗണന.
ഇതിനിടെ പുനപരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ജാഗ്രത നിർദ്ദേശം നൽകിയ ബിഹാർ പൊലീസ് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു. അതേസമയം സിബിഎസ്ഇ പുനർമൂല്യനിർണയ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. അധ്യാപകർ കൂട്ടത്തോടെ മൂല്യനിർണ്ണയ ഡ്യൂട്ടിക്ക് പോയത് പഠനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് സിബിഎസ്ഇ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. പ്രതിസന്ധി മറികടക്കാൻ ഞായറാഴ്ചകളിൽ ഉൾപ്പെടെ അധിക ക്ലാസുകൾ നടത്താനൊരുങ്ങുകയാണ് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്കൂൾ മാനേജ്മെന്റുകൾ.