കൊച്ചി എളംകുളത്ത് മാലിന്യക്കൂമ്പാരത്തെ പൂന്തോട്ടമാക്കി മാറ്റി കൊച്ചി കോർപ്പറേഷൻ. പൂത്തുലഞ്ഞ ചെണ്ടുമല്ലിയുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മാലിന്യം നിക്ഷേപിച്ച് കാടുമൂടി കിടന്നതായിരുന്നു കുറച്ച് കാലം മുമ്പുവരെയുള്ള എളംകുളത്തെ ആറ് സെന്‍റ് സ്ഥലം . ഇന്ന് ഇവിടെ എത്തിയാൽ കാണുന്നത് നിറയെ ചെണ്ടുമല്ലിപ്പൂക്കൾ മാത്രം.
കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ കൗൺസിലറുടെ നേതൃത്വത്തിൽ നടന്ന പദ്ധതിയിൽ നാട്ടുകാരും പങ്കാളികളായി. ആ ഒരുമയിൽ വിരിഞ്ഞത് ചെണ്ടുമല്ലി വസന്തമാണ്. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് കൃഷിയുടെ പരിപാലനം ഏറ്റെടുത്തത്. അടുത്ത ഓണത്തിന് ഈ സ്ഥലത്ത് ടിഷ്യു വാഴകൾ കൂടി നട്ടുപിടിപ്പിക്കാനാണ് തീരുമാനം.
പൂത്തുലഞ്ഞ ചെണ്ടുമല്ലി കാണാൻ ഇപ്പോൾ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. പൂക്കൾക്കിടയിൽ ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനും തിരക്കേറി. മാലിന്യം നിറഞ്ഞ ഇടത്തെ പൂന്തോട്ടമാക്കി മാറ്റിയപ്പോൾ നാട്ടുകാർക്ക് കിട്ടിയത് ഒരു മനോഹര ഇടമാണ്.