• 'സോഷ്യൽ മീഡിയയിലെ നന്മ മരങ്ങളെ അടുത്ത് അറിഞ്ഞാൽ അന്ന് നിങ്ങൾ തിരിച്ചറിയും അവർ എന്തെന്ന്.. മിന്നുന്നത് എല്ലാം പൊന്നല്ല.. ഉള്ളിൽ സത്യം സൂക്ഷിക്കുന്നവന് ആരെയും ഭയവും ഇല്ല'

തട്ടിപ്പുകാണിക്കുന്ന ചിലരെ കാണുമ്പോള്‍ ചിലതൊക്കെ തുറന്ന് പറയുകയാണെന്നും മിന്നുന്നതെല്ലാം പൊന്നല്ലെന്നും അഖില്‍ മാരാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അഖില്‍മാരാര്‍ തന്‍റെ സാമ്പത്തിക സ്രോതസുകളെയും പഴയകാലത്തെ ബുദ്ധിമുട്ടുകളെയും നേരിട്ട ചതികളെയും കുറിച്ച് തുറന്നെഴുതിയത്. കുടുംബത്തിന് വേണ്ടിയാണ് താന്‍ ബിഗ് ബോസില്‍ പോയതെന്നും സാമ്പത്തികമായി ഒന്നും നേടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്ന താന്‍ സഹായിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ പണത്തിന്റെ വില അറിഞ്ഞുവെന്നും കുറിച്ചു. 50 ദിവസം നിന്ന് അഞ്ച് ലക്ഷം രൂപ സമ്പാദിക്കാന്‍ പോയ താന്‍ 50 ലക്ഷവും കാറും 10 ലക്ഷവുമായാണ് മടങ്ങിയെത്തിയതെന്നും അഖില്‍ പറയുന്നു. 35 വയസുവരെ ജന്‍മദിനം വെറും ദിവസമായി കണ്ട ഒരാള്‍ റിയാലിറ്റി ഷോയ്ക്ക് ശേഷമുള്ള ആദ്യ ബര്‍ത്ത്ഡേ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും 500 രൂപ കമ്മീഷന്‍ കിട്ടാന്‍ നടന്ന തന്റെ ഒറ്റ ഫോണ്‍ കോളില്‍ 32 കോടിയുടെ പ്രോപ്പര്‍ട്ടി ഡീല്‍ നടന്നുവെന്നും അഖില്‍ അവകാശപ്പെടുന്നു. 

ആത്മഹത്യയുടെ വക്കില്‍ നിന്നപ്പോഴും ഒരാളില്‍ നിന്നും ഒന്നും കടംവാങ്ങിയിട്ടില്ലെന്നും സഹായിച്ച എല്ലാവരെയും തിരിച്ച് സഹായിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. തന്നില്‍ ഒരു പൊതുപ്രവര്‍ത്തകനെ ജനങ്ങള്‍ കാണുകയും അവര്‍ ആവശ്യപ്പെടുകയും ചെയ്ത പ്രകാരം താന്‍ രാഷ്ട്രീയത്തിലിറങ്ങിയെന്നും പക്ഷേ തന്‍റെ സത്യസന്ധത ഒരു പാര്‍ട്ടിക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെന്നും വിശദീകരിക്കുന്നു.

അഖിലിന്‍റെ കുറിപ്പിങ്ങനെ: 'ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞു നാട് മുഴുവൻ നടന്നു തട്ടിപ്പ് കാണിക്കുന്ന ഫ്രാഡുകളെ കാരണം ചില കാര്യങ്ങൾ തുറന്ന് പറയേണ്ടിയിരിക്കുന്നു...2023 ജനുവരി ആയപ്പോൾ ഫ്ലാറ്റിന്റെ അടുത്ത മാസത്തെ വാടക, കാറിന്റെ emi എങ്ങനെ അടയ്ക്കും എന്ന ചിന്തയിൽ ലക്ഷ്‌മിയോട് നിങ്ങൾ കൊട്ടാരക്കരയിലേക്ക് മാറിക്കോ.. കാർ വിറ്റിട്ട് ഞാൻ ഇവിടെ എവിടെയെങ്കിലും നിക്കാൻ നോക്കാം എന്ന് പറഞ്ഞു.. അപ്പോഴാണ് ബിഗ് ബോസ്സ് എന്റെ മുന്നിലേക്ക് എത്തുന്നത്..ഒരു ദിവസം 10000 രൂപ ശമ്പളം എന്നെ സംബന്ധിച്ച് എത്രയോ വലുതായിരുന്നു..കുടുംബത്തിന് വേണ്ടി പോകാൻ തീരുമാനിച്ചു.

50 ദിവസം നിൽക്കാൻ കഴിഞ്ഞാൽ 5 ലക്ഷം രൂപ കിട്ടും.. അതായിരുന്നു ലക്ഷ്യം..അഞ്ച് ലക്ഷം ആഗ്രഹിച്ചവൻ 50 ലക്ഷവും, കാറും ശമ്പളം 10 ലക്ഷവും വാങ്ങി പുറത്ത് വന്നു.. ജോജു ചേട്ടൻ പണി സിനിമയുടെ കോ ഡയറക്ടർ ആവാനും അതിലെ ഒരു പ്രധാന വേഷം അഭിനയിക്കാനും വിളിച്ചു... ഞാൻ no പറഞ്ഞു.. സാമ്പത്തികമായി ഒന്നും നെടേണ്ട എന്ന് ഒരിക്കൽ ചിന്തിച്ച ഞാൻ സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടപ്പോൾ പണത്തിന്റെ വില തിരിച്ചറിഞ്ഞു.

എന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് സാമ്പത്തിക സംരക്ഷണം കുടുംബത്തിന് ഉറപ്പ് വരുത്തണം.. സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചു..സംവിധായകന്റെ കുപ്പായം പെട്ടെന്ന് അണിഞ്ഞാൽ ഫേസ് വാല്യൂ പോകും.. മാത്രമല്ല പടം പരാജയപ്പെട്ടാൽ പഴയ അവസ്ഥ ആകും..അഭിനയിക്കാൻ ഇറങ്ങിയാൽ ആദ്യ പടത്തിനു ശമ്പളം കിട്ടും പൊട്ടിയാൽ നാണം കെട്ട് പഴയ പോലെ ആകും.. അഞ്ച് ലക്ഷം രൂപ ഒരു ഉദ്ഘാടനത്തിനു ഞാൻ ചോദിച്ചു.. ആദ്യ പ്രോഗ്രാം ഉറപ്പായപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് അഞ്ച് ലക്ഷത്തിന്റെ വില ഉണ്ട്.. തുടർന്ന് നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകൾ.. എന്റെ ഇന്റർവ്യൂ കാണാൻ ആൾക്കാർ ഉള്ളത് കൊണ്ട് ഒരു അഭിമുഖം നൽകാൻ ഒരു ലക്ഷം വാങ്ങി.

ബിഗ് ബോസിന് ശേഷമുള്ള എന്റെ ആദ്യ ബര്‍ത്ത് ഡേ ഫങ്ഷന്‍ പോലും അഞ്ച് ലക്ഷം രൂപയ്ക്ക് ഞാൻ വിറ്റു... 35 വയസ് വരെ ജന്മദിനം വെറും ദിവസമായി കണ്ട ഒരുവന് ആ ദിനം മാത്രം അഞ്ച് ലക്ഷം.. പഴയ ബന്ധങ്ങൾ വഴി റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങി.. 500 രൂപ കമ്മിഷൻ കിട്ടാൻ പത്തു തവണ  കയറി ഇറങ്ങി നടന്ന എനിക്ക് ഒറ്റ ഫോൺ കോളില്‍ മാത്രം ഡീൽ നടത്തിയത് 32 കോടിയുടെ ഒരു പ്രോപ്പർട്ടി..2024 ഇൽ ദുബായിൽ ഒന്നരക്കോടി രൂപ ഞാൻ ഇൻവെസ്റ്റ്‌ ചെയ്തു.. എന്നാൽ ചില നിയമ പ്രശ്നങ്ങൾ കാരണം അതിൽ കുറെ പണി കിട്ടി..ഇന്നും ആ പണം തിരിച്ചു കിട്ടിയിട്ടില്ല.. പിന്നീട് സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.

ഇന്നലെകളിൽ എന്നെ സഹായിച്ച എല്ലാവരെയും തിരികെ സഹായിച്ചു.. രണ്ട് ലക്ഷം കാർഷിക വായ്പ മുടങ്ങി പോയത് 5.8 ലക്ഷം തിരിച്ചടച്ചു..ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും ആരുടേ കൈയിൽ നിന്നും കടം വാങ്ങിയിട്ടില്ല..ഒരാളെയും വാക്ക് കൊടുത്തു ചതിച്ചിട്ടില്ല, പറ്റിച്ചിട്ടില്ല..ഫ്ലാറ്റ് വാങ്ങുമ്പോൾ എനിക്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് കൊണ്ട് 80% തുകയും ഞാൻ നൽകി.. ബെൻസിനു വെറും 18 ലക്ഷം മാത്രം ലോൺ ആയിരുന്നു.. ഇപ്പോഴത് ക്ലോസ് ചെയ്തു..വോൾവോ, മിനി കൂപ്പർ,bmw ബൈക്ക്, മഹീന്ദ്ര xev 9e, bmw 320ദ്, നിസാൻ മാഗ്നറ്റ്..ഇത്രയും വാഹനങ്ങൾ വാങ്ങി.. ആഗ്രഹങ്ങൾ തീർന്നപ്പോൾ ചിലത് വിറ്റു.

പ്രായം കൂടി വരുന്നത് കൊണ്ടാണോ അതോ മക്കളുടെ ഭാവിയെ കുറിച്ചുള്ള ചിന്തയാണോ എന്റെ ആഗ്രഹങ്ങൾ ഞാൻ മറക്കാൻ തുടങ്ങി.. ഇൻവെസ്റ്റ്‌മെന്റുകളെ കുറിച്ചുള്ള ചിന്ത വന്നു..ഇതൊക്കെ നേടുമ്പോഴും എന്റെ ചിലവിൽ ആണ് അച്ഛനും അമ്മയും  എന്റെ ഭാര്യയും മക്കളും അടങ്ങുന്നവർ ജീവിക്കുന്നത്.. നിങ്ങൾ തമാശക്ക് പറയുന്നത് പോലെ മാസം 3 ലക്ഷത്തോളം രൂപ ചിലവാക്കി തന്നെ കഴിഞ്ഞ മൂന്ന് വർഷവും ജീവിച്ചു.. നാളിത് വരെ ഒരാളുടെ കൈയിൽ നിന്നും കടം വാങ്ങിയിട്ടില്ല...ബുദ്ധിമുട്ട് വന്നപ്പോൾ സഹായിച്ച സുഹൃത്തുക്കൾ ഉണ്ട് ഇന്നും അവരെല്ലാം എന്റെ ഒപ്പമുണ്ട്..കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതു ലക്ഷത്തോളം രൂപ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മനുഷ്യരെ സഹായിച്ചിട്ടുണ്ട്..അതൊന്നും പരസ്യപെടുത്തി നന്മ മരം കളിക്കാൻ നിന്നിട്ടുമില്ല..

ബിഗ് ബോസിന് ശേഷം ഞാൻ നൽകിയ അഭിമുഖങ്ങളിൽ എല്ലാം ജനങ്ങൾ എന്നിലൊരു പൊതു പ്രവർത്തകനെ കണ്ടു..അവർ എത്രയോ കാലങ്ങൾ ആയി എന്നോട് ഇത് പറയുന്നു.. ഇനിയുള്ള നാളുകൾ അവർക്ക് വേണ്ടി സംസാരിക്കണം എന്ന ചിന്ത രാഷ്ട്രീയം മതി എന്റെ ഭാവിയിൽ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ എന്റെ സത്യാ സന്ധത ഉൾകൊള്ളുക ഒരു പാർട്ടിക്കും കഴിയുന്ന ഒന്നായിരുന്നില്ല..

എല്ലാം ഉപേക്ഷിച്ചു ഇറങ്ങാം എന്ന് തീരുമാനിച്ച ഞാൻ ചതിക്കപ്പെട്ടു.. അപ്പോൾ അവരെന്നെ പണത്തിനു വേണ്ടി വന്നവൻ എന്ന് ആക്ഷേപിക്കാൻ ശ്രമിച്ചു..കരിമണി മാല മാത്രം ലക്ഷ്മിയുടെ കഴുത്തിൽ എന്നാണ് കല്യാണം കഴിക്കും മുൻപ് ഞാൻ ലക്ഷ്മിയുടെ വീട്ടുകാരോട് പറഞ്ഞത്..32 കൊടിയോളം മുടക്കി കൊട്ടാരക്കരയിൽ പണിത ഐ മാൾ അതിന്റെ മുതലാളി അബ്ദുൽ റഹീം എന്നെ വിശ്വസിച്ചു ഏല്പിച്ചു പോയത് എന്റെ സത്യാ സന്ധത കണ്ടിട്ടായിരുന്നു.. രണ്ടര വർഷം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ കോടികൾ മുടക്കിയ ഒരു ഷോപ്പിങ് മാൾ കൺസ്ട്രക്ഷൻ.. ഞാൻ എന്തായിരുന്നു എന്ന് ആ മനുഷ്യൻ പറയും..

രണ്ടര വർഷത്തോളം തിരക്കഥ എഴുതി, സംവിധാനവും അതിന്റെ റിലീസ് വരെയുള്ള കാലയളവിൽ പ്രവർത്തിച്ചിട്ടും ഭക്ഷണവും താമസവും അല്ലാതെ പതിനായിരം രൂപ പോലും ഞാൻ ശമ്പളം ആയി വാങ്ങിയിട്ടില്ല..എന്റെ സത്യം തിരിച്ചറിഞ്ഞ ഈശ്വരൻ ബിഗ് ബോസിന് ശേഷം അതെ മനുഷ്യന്റെ കൈയിൽ നിന്നും വിവിധ റിയൽ എസ്റ്റേറ്റ് ഇടപാടിൽ എനിക്ക് നൽകിയ കമ്മീഷൻ അൻപത് ലക്ഷത്തിന് മുകളിൽ ആയിരുന്നു. ദുബായിലെ ഇൻവെസ്റ്റ് മെന്റിന്റെ തുടക്കം.

തിരഞ്ഞെടുപ്പിന് ശേഷം പ്രോഗ്രാമിൽ വിളിച്ചിട്ട് വർഗീയവാദി എന്ന പേരിൽ ഒഴിവാക്കപ്പെടുന്നതിന്റെ വിഷമവും രാഷ്ട്രീയ പ്രവർത്തനം തുടരാൻ അവസരം നൽകുന്നില്ല എന്ന വിഷമവുമാണ് പങ്ക് വെച്ചത്..തിരഞ്ഞെടുപ്പിൽ ഞാൻ നൽകിയ സത്യ വാങ്മൂലം നോക്കു.. അതിൽ തന്നെ ബാങ്ക് ബാലൻസ് 27 ലക്ഷം ഉണ്ട്..ഓരോ വർഷത്തെയും ITR ഫയലിങ്ങും ഉണ്ട്..തെറ്റുകൾ തിരുത്തണം എന്ന് ഒരിക്കൽ ഞാൻ പറഞ്ഞപ്പോൾ അതിൽ സത്യം ഉണ്ടെന്ന് ഒരു കോർപറേറ്റ് ചാനൽ പോലും തിരിച്ചറിഞ്ഞത് കൊണ്ടാണ് അഗ്നി പരീക്ഷയുടെ ജഡ്ജ് ആയി അന്ന് നൽകിയ ശമ്പളത്തിന്റെ പത്തിരട്ടി നൽകി അവർ എന്നെ വിളിച്ചതും..സത്യം ജയിക്കും സത്യമേ ജയിക്കു. NB : സോഷ്യൽ മീഡിയയിലെ നന്മ മരങ്ങളെ അടുത്ത് അറിഞ്ഞാൽ അന്ന് നിങ്ങൾ തിരിച്ചറിയും അവർ എന്തെന്ന്.. മിന്നുന്നത് എല്ലാം പൊന്നല്ല.. ഉള്ളിൽ സത്യം സൂക്ഷിക്കുന്നവന് ആരെയും ഭയവും ഇല്ല'.

ENGLISH SUMMARY:

Former Bigg Boss contestant Akhil Marar has shared a lengthy social media post clearing the air regarding his finances, professional career, and recent allegations of fraud. Marar recounted his journey from financial desperation to success, detailing how reality television opened doors to high-paying programs, real estate deals, and investments. He strongly refuted allegations of dishonesty, emphasizing his commitment to transparency through his tax filings and affidavits, while criticizing those who label him a "fraud." Marar also reflected on his brief and challenging stint in politics, noting that his uncompromising nature did not fit political agendas. The post concludes with Marar calling out "social media influencers" and reaffirming that he remains unfazed by criticism because he keeps the truth within.