മഴക്കെടുതിയ്ക്കിടെ മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഒരുക്കിയ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തെന്ന ആക്ഷേപത്തില്‍ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എഎ റഹിം. മുഖ്യമന്ത്രി വിഡി സതീശന്‍ ഭക്ഷണം കഴിച്ചുപോയതല്ല തെറ്റെന്നും അങ്ങനെ ഒരാളും പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'മൂന്നുദിവസം വേണ്ടിവന്നു അല്ലേ, അങ്ങേയ്ക്ക് അടിയന്തരമായ ഒരു അവലോകനയോഗം ചേരാൻ?!അങ്ങ് ഭക്ഷണം കഴിച്ചുപോയതല്ല തെറ്റ്; അങ്ങനെ ഒരാളും പറഞ്ഞിട്ടുമില്ല. ഒഴിവാക്കാൻ കഴിയുമായിരുന്ന സ്വകാര്യ പരിപാടികൾ ഒഴിവാക്കി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ താങ്കൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കണമായിരുന്നു എന്നതാണ് പ്രസക്തമായ വിമർശനം. ആ വിമർശനത്തിൽ നാട് ഉറച്ചുനിൽക്കുക തന്നെ ചെയ്യുന്നു.
സ്വർണ്ണക്കടയുടെ നാടമുറിയ്ക്കലും, കോഫീ ഷോപ്പ് ഉദ്‌ഘാടനവും, സൗഹൃദ സന്ദർശനവും വിരുന്നുമൊക്കെയാണ് താങ്കളുടെ "പ്രയോരിറ്റി ലിസ്റ്റിൽ" ഉണ്ടായിരുന്നത് എന്ന് കേരളം കഴിഞ്ഞ മണിക്കൂറുകളിൽ കണ്ടതാണ്. താങ്കളുടെ പ്രയോരിറ്റി ലിസ്റ്റിനേക്കാളും , താങ്കൾ ന്യായീകരിച്ച് പറയുന്ന മറ്റെന്തിനേക്കാളും വിലയുണ്ട് ഈ ദുരിതപ്പെയ്ത്തിൽ ഒറ്റപ്പെട്ടുപോയ സാധാരണ മനുഷ്യരുടെ ജീവിതങ്ങൾക്ക്!. ഇനിയുള്ള മണിക്കൂറുകളിലെങ്കിലും താങ്കളുടെ ഈ ദുരഭിമാനം വെടിഞ്ഞ്, വന്നുപോയ വീഴ്ചകൾ പരിഹരിച്ച്, മുൻകാല മാതൃകകൾ ഉൾക്കൊണ്ട് രക്ഷാപ്രവർത്തനത്തെ കാര്യക്ഷമമായി ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തയ്യാറാകണം.' – അദ്ദേഹം വ്യക്തമാക്കി.
യൂത്ത് ലീഗ് നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തെന്ന ആക്ഷേപത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. താന്‍ ഭക്ഷണം കഴിച്ചുപോയെന്നും എന്തൊരു ഹീനമായ അപവാദപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുന്‍ മുഖ്യമന്ത്രി ഈ സമയം നിരാഹാരമായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.