മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് ഡിഫൻഡർ 100 കിലോമീറ്ററിലേറെ വേഗത്തിൽ ഓടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. റയിൽവേ മേൽപ്പാലത്തിന് സമീപം 50 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കാവുന്ന ഭാഗത്ത് ഇരട്ടിയിലധികം വേഗത്തിൽ എത്തിയതോടെയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. സ്ഥിരം അപകടമുണ്ടാക്കുന്ന ബസ് എതിർപ്പ് കുറയ്ക്കാൻ ഇടയ്ക്കിടെ പേരു മാറ്റാറുണ്ടന്നാണ് നാട്ടുകാരുടെ സാക്ഷ്യം.
അപകടത്തിന് 45 സെക്കൻഡ് മുൻപ് കുറ്റിപ്പുറം ഭാഗത്തേക്ക് പറ പറക്കുകയാണ് ബസ്. ഹെവി വാഹനങ്ങൾ സഞ്ചരിക്കേണ്ട ട്രാക്ക് മാറി വലതുഭാഗത്തുള്ള രണ്ട് ട്രാക്കുകൾക്ക് മധ്യേയുള്ള വരയിലൂടെയാണ് സഞ്ചാരം. അര കിലോമീറ്റർ മുൻപുള്ള രണ്ടാമത്തെ ക്യാമറയ്ക്ക് അടുത്തും വേഗത ഒട്ടും കുറച്ചില്ല. അപകടമുണ്ടായ ഭാഗങ്ങളിൽ 50 കിലോമീറ്ററാണ് പരമാവധി വേഗത. ഇറക്കത്തിനൊപ്പം 100 കിലോമീറ്റലിധികം വേഗത്തിൽ എത്തിയ ബസ് ബ്രേക്ക് ചെയ്തതോടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി. ഒഴുകി നീങ്ങി തലകീഴായി മറിഞ്ഞു. അപകടത്തിൽപ്പെടുമ്പോൾ ബസിന്റെ സിസിടിവികളും ജിപിഎസ് സംവിധാനവും തകരാറിലായതുകൊണ്ട് മോട്ടോർ വാഹന വകുപ്പും പൊലീസും മറ്റു സ്ഥലങ്ങളിലെ സിസിടിവികൾ ശേഖരിക്കുന്നുണ്ട്. അമിതവേഗവും അപകടവും പതിവാക്കിയ ബസ് നാട്ടുകാരുടെ ശ്രദ്ധയും എതിർപ്പും ഒഴിവാക്കാനാണ് ഇടയ്ക്കിടെ പേരു മാറ്റുന്നത്.