കാസർകോട്ടെ ഒരു ചായക്കട പരിചയപ്പെടാം. വെറും ചായക്കട അല്ല കേട്ടോ... എണ്ണ പലഹാരങ്ങളെക്കാളേറെ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ ചായക്കട. ദിവസവും നിരവധി ആളുകളാണ് പുസ്തകങ്ങൾ തേടി മഞ്ചേശ്വരം ഉദ്യാവരയിലുള്ള ഈ കടയിലേക്ക് എത്തുന്നത്.
35 വർഷം മുൻപ് അമ്മ ശേഷമ്മ തുടങ്ങിയ പച്ചക്കറി കട. അമ്മയുടെ ആഗ്രഹം പോലെ ഒരു പുസ്തകശാലയാക്കി മാറ്റിയിട്ടുണ്ട് 56കാരനായ മകൻ സുരേന്ദ്രൻ കോട്ടിയാൻ. അഞ്ചുവർഷം മുൻപ് ചായക്കട ആരംഭിച്ചതോടെയാണ് നാട്ടുകാർക്ക് സൗജന്യമായി പുസ്തകങ്ങൾ ലഭിക്കുന്ന ലൈബ്രറി കൂടി വേണമെന്ന ചിന്ത സുരേന്ദ്രന് തോന്നിയത്. വീട്ടിലുള്ള പുസ്തകങ്ങൾക്കൊപ്പം കൂടുതൽ പുസ്തകങ്ങൾ വാങ്ങാൻ ചായക്കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതം സുരേന്ദ്രൻ മാറ്റിവെച്ചു. ശാസ്ത്രം, ചരിത്രം, തത്വശാസ്ത്രം, ഫോക്ക്‌ലോർ, യാത്രാവിവരണം, ചെറുകഥകൾ, നോവലുകൾ, കവിതകൾ തുടങ്ങി ചായക്കൊപ്പം അറിവിന്‍റെ അക്ഷരവാതിൽ സുരേന്ദ്രൻ തുറന്നു.
പ്രായഭേദമെന്യേ നിരവധി ആളുകളാണ് പുസ്തകങ്ങൾ തേടി ഉദ്യാവരത്തെ ചായക്കടയിലേക്ക് എത്തുന്നത്. കടയ്ക്കകത്തെത്തുന്നവർക്ക് പുസ്തകങ്ങൾ എടുക്കുന്നതിൽ പ്രത്യേക നിയന്ത്രണം ഒന്നുമില്ല. 10000 പുസ്തകങ്ങളാണ് നിലവിൽ ചായക്കടയിൽ ഉള്ളത്. കർണാടക സ്റ്റൈലിൽ കരിമ്പ് ജ്യൂസും ഈ കടയിൽ ലഭിക്കും. ഒപ്പം വായനയുടെ മധുരമുള്ള പുസ്തകങ്ങളും.