പോസ്റ്റ് ഓഫീസ്. അതൊരു സർക്കാർ സ്ഥാപനം മാത്രമല്ല. ഒരു നാടിന്റെ വിലാസവും ചരിത്രവും വികാരവുമാണ്. ആ വിലാസം നഷ്ടമായപ്പോൾ ഒരു ഗ്രാമം ഒന്നടങ്കം പോരാടി. ഒടുവിൽ സ്വന്തം പണവും അധ്വാനവും ചെലവഴിച്ച് പോസ്റ്റ് ഓഫീസ് തിരികെ പിടിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്തെ നാട്ടുകാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ.
നാലര പതിറ്റാണ്ടിലേറെയായി നാടിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തനം നിർത്തിയപ്പോൾ, വെറും പരാതികൾ കൊണ്ട് ഒതുങ്ങാതെ അത് തിരികെ കൊണ്ടുവരാൻ നാട്ടുകാർ കാണിച്ച നിശ്ചയദാർഢ്യം ശ്ലാഘനീയമാണ്. ഇടപാടുകൾ കുറവാണെന്ന ഒഴികഴിവുകൾ ഉയർത്തി അധികൃതർ ഓഫീസ് മാറ്റിയപ്പോൾ, പുതിയ കെട്ടിടം വേണമെന്ന വ്യവസ്ഥ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. പണമായും അധ്വാനമായും നിർമ്മാണ സാമഗ്രികളായും നാട്ടുകാർ ഒന്നിച്ചപ്പോൾ, വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം നിലയ്ക്ക് പുതിയ കെട്ടിടം ഉയർന്നു.
ഡിജിറ്റൽ യുഗത്തിലും പോസ്റ്റ് ഓഫീസുകൾക്ക് ഇത്രത്തോളം പ്രസക്തിയുണ്ടെന്ന് പുഷ്പകണ്ടം തെളിയിക്കുന്നു. കേവലം പാഴ്സലുകളും കത്തുകളും കൈമാറുന്നതിനപ്പുറം, ആ നാടിന്റെ ബന്ധങ്ങളെയും വിശ്വാസത്തെയും ഒന്നിപ്പിക്കാനുള്ള ശക്തി ഇത്തരം പൊതുസ്ഥാപനങ്ങൾക്കുണ്ടെന്നത് തിരിച്ചറിഞ്ഞാണ് ഇവർ ഈ വിജയത്തിന്റെ മേൽവിലാസം കുറിച്ചത്. സ്വന്തം നാടിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ ഒന്നിച്ച പുഷ്പകണ്ടത്തെ ഓരോ വ്യക്തിക്കും ഈ വിജയം വലിയൊരു ആത്മവിശ്വാസം കൂടിയാണ് നൽകുന്നത്.