helen-of-sparta-reaction

TOPICS COVERED

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന് പിന്നാലെ നടന്ന സംഭവം വിശദീകരിച്ച് യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ്.ആര്‍. താന്‍ ഒളിവിലാണെന്നും വാഹനം കസ്റ്റഡിയിലെടുത്തെന്നും എംഡിഎംഎ കിട്ടിയാണെന്നും പറയുന്നവരുണ്ട്. എന്നാല്‍ സത്യമിതല്ലെന്ന് ധന്യ പറഞ്ഞു. തെറ്റുപറ്റിയെന്നും ആള്‍ക്കാര്‍ ശ്രദ്ധിക്കാതിരിക്കാനാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് ധന്യയുടെ വിശദീകരണം. 

'എന്‍റെ ഭാഗത്ത് നിന്നും വലിയ തെറ്റുപറ്റി. ഒരു പരിപാടിക്കിടെ ബിയര്‍ അടിച്ചിരുന്നു. വണ്ടി എടുക്കാന്‍ പാടില്ലായിരുന്നു. സോറി... എന്‍റെ ഫോളോവേഴ്സിനോടും എന്നെ ഇഷ്ടപ്പെടുന്നവരോടും സോറി. പൊലീസിന്‍റെ ബീക്കണ്‍ ലൈറ്റ് കാരണം എല്ലാവരും ശ്രദ്ധിക്കും. എന്നെ അറിയുന്നവരാണ്, ഒരു വിഡിയോ വരേണ്ട എന്നു കരുതിയാണ് വാഹനം നിര്‍ത്താതിരുന്നത്, പക്ഷെ ഇപ്പോള്‍ അതിനേക്കാളും ഫേമസായി' എന്നും ധന്യ പറഞ്ഞു. 

'വാഹനം ഓടിച്ചു പോയശേഷം വീടിന്‍റെ മുന്നിലാണ് നിര്‍ത്തിയത്. അവിടെയാണ് പൊലീസ് എത്തുന്നത്. മദ്യപിച്ചോ എന്ന് ചോദിച്ച ശേഷം ഊതിച്ചു. പെറ്റിയടിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങള്‍ വ്യക്തമായി പറഞ്ഞു തന്നു. പിഴ കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പറഞ്ഞു' ധന്യ പറയുന്നു.

വണ്ടി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തന്‍റെ കയ്യിലാണുള്ളതെന്നും ധന്യ പറയുന്നു. 'രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വണ്ടി പിടിച്ചിട്ടില്ല, സാധാരണ പെറ്റി കിട്ടുന്ന പോലെ തന്നെയാണ് എനിക്കും പെറ്റിയടിച്ചത്. കോടതിയില്‍ പിഴ അടയ്ക്കും' എന്നും ധന്യ പറഞ്ഞു. ഞാന്‍ ഉപയോഗിച്ചത് മദ്യമല്ല ലഹരിയാണെന്ന് പറഞ്ഞവരുണ്ട്. ആശുപത്രിയില്‍ പോയി 3550 രൂപ കൊടുത്ത് പരിശോധിച്ച തെളിവുണ്ട്. തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ല എന്നും ധന്യ പറഞ്ഞു. 

ബുധനാഴ്ചയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്ക്ക് എതിരെ കാസര്‍കോട് കുമ്പള പൊലീസ് കേസെടുത്തത്. കാസര്‍കോട് അണങ്കൂരില്‍ വച്ച് പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ ധന്യയുടെ വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ കുമ്പള ബന്തിയോട് ഭഗവതി നഗറില്‍ നിന്നാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. 

ENGLISH SUMMARY:

Social media personality 'Helen of Sparta' (Dhanya S.R.) has publicly addressed the recent controversy surrounding a drunk driving case filed against her in Kasaragod. In a new video, she admitted to her mistake, acknowledging that she had consumed beer at an event and should not have driven. She clarified that her initial decision to not stop for the police was driven by a desire to avoid public attention, rather than an attempt to evade law enforcement. Dhanya refuted rumors about the seizure of her vehicle, the presence of MDMA, or her being in hiding, stating that the police simply issued a fine which she intends to pay in court. She also shared medical test results to dismiss allegations regarding the use of narcotic substances.