മര്‍ദനത്തേക്കാള്‍ വേദന വാക്കുകള്‍ക്കായിരുന്നു. കണ്ണൂര്‍ പാനൂരിലെ അധ്യാപികയായ ആദിത്യയുടെ ജീവനൊടുക്കാനുള്ള കാരണം കാമുകനായ ശരണിന്‍റെ മോശം വാക്കുകളാണ്. ആദിത്യയെ മോശക്കാരിയാക്കി ശരണ്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശമയച്ചിരുന്നു. ഇതിലെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിന്നീട് ചികിത്സയിലിരിക്കെയായിരുന്നു മരണം.
യുവതിയെ മര്‍ദിച്ചിരുന്നതായും ശരണ്‍ മൊഴി നല്‍കി. യുവതിയുടെ മറ്റു സൗഹൃദങ്ങളില്‍ ശരണിന് സംശയമുണ്ടായിരുന്നു. 10 മാസം മുന്‍പ് വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ശരണ്‍ ആദിത്യയെ പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാര്‍ വിവാഹാലോചന മുന്നോട്ട് കൊണ്ടുപോയില്ലെങ്കിലും വിവാഹം കഴിക്കാനുള്ള ഉദ്യേശത്തോടെ ശരണ്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.
ആദിത്യയുടെ മറ്റു സൗഹൃദങ്ങളില്‍ സംശയം തോന്നിയ ശരണ്‍ യുവതിയെ തലശേരിയില്‍ വിളിച്ചു വരുത്തി മര്‍ദിച്ചു. പിന്നീട് ബന്ധുക്കള്‍ക്കിടയില്‍ യുവതിയെ മോശക്കാരിയാക്കി സന്ദേശമക്കുകയും ചെയ്തു. മര്‍ദനം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതിനാല്‍ മോശം സന്ദേശം പ്രചരിപ്പിച്ചതിലെ മനോവിഷമമാകാം കാരണമെന്നാണ് നിഗമനം.
ജൂണ്‍ എട്ടിനാണ് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ശരണ്‍ ആദിത്യയെ മര്‍ദിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് 14നാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ശരണിനെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പൊലീസ് പിടികൂടുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.