കണ്ണൂര്‍ വാണിയപ്പാറയില്‍ പള്ളിയിലെ കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയതില്‍ ദുരൂഹത. മരണത്തെ തുടര്‍ന്ന് ജൂണ്‍ 13 ന് പൊതുകല്ലറ തുറന്നപ്പോഴാണ് അതിലൊരു ശവപ്പെട്ടിയും പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം എന്ന് തോന്നിക്കുന്ന തരത്തിലുള്ള വസ്തു കണ്ടത്. പത്തു വര്‍ഷത്തിന് മുന്‍പാണ് കല്ലറ അവസാനം തുറന്നത് എന്നാണ് പള്ളി രജിസ്റ്ററിലെ വിവരം. എന്നാല്‍ കാഴ്ചയില്‍ പുതിയതായി തോന്നുന്ന പായ എങ്ങനെ കല്ലറയ്ക്കുള്ളിലെത്തി എന്നതാണ് ചോദ്യം.
സംഭവം നടന്നയുടനെ കുടുംബം പള്ളി അധികാരികളെ അറിയിക്കുകയും പൊലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കല്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തറിയുന്നത്. കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു ഇതെങ്ങിനെ വന്നു, ആര് കൊണ്ടുവന്ന് രഹസ്യമായി ഈ കല്ലറയിൽ നിക്ഷേപിച്ചു എന്നീ ചോദ്യങ്ങളാണ് ജില്‍സ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.
2015 ലാണ് ഈ കല്ലറയില്‍ അവസാനം ശവസംസ്കാരം നടന്നത്. അതിനു മുന്‍പ് 2007 ലായിരുന്നു അടക്കം. എന്നാല്‍ ശവപ്പെട്ടിക്കൊപ്പമുള്ള പ്ലാസ്റ്റിക്ക് പായയ്ക്ക് വലിയ പഴക്കമില്ലെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കാലപഴക്കമുള്ളതാണെങ്കില്‍ പായ നശിച്ചു പോകേണ്ടതാണ്. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ശവപെട്ടിയുടെ ഭാഗം നശിപ്പിക്കുകയോ മണ്ണ് വിതറുകയോ മരപ്പൊടി വിതകപയ െചയ്ത് ശേഷം മാത്രമെ മറ്റൊരു മൃതദേഹം അടക്കം ചെയ്യുകയുള്ളൂ. ഇതും സംശയത്തിന് കാരണമാണ്.
വൈകരിക വിഷയമായതിനാല്‍ ഉടനെ കല്ലറയിലെ പായ പുറത്തെടുത്ത് തുറന്നു പരിശോധിക്കാന്‍ പൊലീസിനാകില്ല. അതിനാല്‍ നിയമപരമായ കടമ്പകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പൊലീസ് ഇതിലേക്ക് കടക്കൂ. മൃതദേഹമാണെങ്കില്‍ ഇത് ഇടവകയിലെ ആരുടെയങ്കിലും ബന്ധുക്കളാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം പുറത്തെടുക്കാനും മൃതദേഹമാണോ അല്ലയോ എന്ന് പരിശോധന നടത്താനുമാണ് പൊലീസ് നീക്കം.