Image Credit: facebook/rahulbrmamkootathil, akash.komath
ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിലിട്ട പരിഹാസപ്പോസ്റ്റിനാണ് മറുപടി. ആകാശും നായയും ഒന്നിച്ചുള്ള ചിത്രത്തില്‍ നിന്ന് ആകാശിനെ മാറ്റി എഡിറ്റ് ചെയ്ത ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ' ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്. വീടാതെ വിടില്ല ഒരു കണക്കും' എന്നായിരുന്നു രാഹുലിന്‍റെ കുറിപ്പ്.
എന്നാല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ 'ക്വാണ്ടം മെക്കാനിക്സ് അറിയാത്തത് കൊണ്ട് ജയിലിൽ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു ....!!തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്....!!' എന്ന് ആകാശും കുറിപ്പെഴുതി. രണ്ടുപേരുടെയും പോസ്റ്റിന് ചുവടെ അനുകൂലികളുടെയും എതിര്‍ക്കുന്നവരുടെയും കമന്റ് പോരുമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ആകാശ് തില്ലങ്കേരിയെന്ന എം.വി.ആകാല് ഉള്‍പ്പടെ 17 പ്രതികളുടെയും ജാമ്യം അഡീഷനല്‍ സെഷന്‍സ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ആകാശടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.