ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്ത് നടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്). സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ മമ്മൂട്ടിക്ക് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു. തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റ് പുരസ്കാരം മലയാള സിനിമ മേഖലയ്ക്ക് സമർപ്പിക്കുന്നതായി മമ്മൂട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
തന്നെയൊരു ഡോക്ടറായി കാണാൻ പിതാവ് ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി ഓർമ്മിച്ചു. എന്നാൽ, രോഗികളെ ചികിത്സിക്കാത്ത ഒരു ഡോക്ടറാകാൻ ജീവിതത്തിൽ മൂന്ന് തവണ തനിക്ക് സാധിച്ചുവെന്ന താരത്തിന്റെ വാക്കുകൾ സദസ്സിൽ കൈയടി നേടി. മമ്മൂട്ടിക്ക് പുറമെ പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഗവർണർ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, വിവിധ ജനപ്രതിനിധികൾ, സാംസ്കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.