Image: Facebook,VA Arunkumar
വി.ഡി.സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം േകരള രാഷ്ട്രീയത്തിലെ സവിശേഷദിനമെന്ന് വി.എ. അരുണ്‍കുമാര്‍. കൃത്യം രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്, രണ്ടു സര്‍ക്കാറുകളേയും ചേര്‍ത്തെഴുതിയ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്.
സാധാരണക്കാരന്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയതെന്നും രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയാണെന്നും അരുണ്‍കുമാര്‍ പറയുന്നു. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തായതുമായ ഒരു യാദൃശ്ചികതയായി തോന്നുന്നുവെന്നും അരുണ്‍കുമാര്‍ പറയുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവൽപ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.
അദ്ദേഹത്തിന്റെ പാർലമെന്ററി രംഗത്തെ പക്വതയും ദീർഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെ.
ഈ ചരിത്രദിനത്തിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തിൽ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം പുന്നപ്ര വയലാർ സമരനായകനും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പാർട്ടിയുടെ എക്കാലത്തേയും നേതാവുമായിരുന്ന പ്രിയ നേതാവ് വി.എസ്സിനെ വിഡി സതീശനൊപ്പം വെക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അതേസമയം വിഎസ് സര്‍ക്കാറിനെപ്പോലെ ജനകീയമാവട്ടേ സതീശന്‍ സര്‍ക്കാറെന്ന രീതിയിലുള്ള വാക്കുകളും പോസ്റ്റിനു താഴെ കാണാം.