എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അഭിനന്ദിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പതറാത്ത പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഇത്തവണ 99.07 ശതമാനം വിജയം എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്കും ഞാൻ വലിയൊരു കൈയടി നൽകുന്നു. ആഘോഷങ്ങൾക്കിടയിൽ മനസ്സ് തളർന്നുനിൽക്കുന്ന ചില കുട്ടികളുണ്ടാകുമെന്ന് എനിക്കറിയാം. ഗ്രേഡ് കുറഞ്ഞവരോ ഉപരിപഠനത്തിന് അർഹത നേടാത്തവരോ ആയ പ്രിയപ്പെട്ട മക്കളോട് എനിക്ക് പറയാനുള്ളത് ഇതൊരു അവസാനമല്ല മറിച്ച് പുതിയൊരു തുടക്കം മാത്രമാണെന്നാണ്. ഒരു പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ സമയത്ത് നിങ്ങൾക്ക് ഉണ്ടാകേണ്ടത്.
ലോകത്തെ കീഴടക്കിയ പല മഹാന്മാരും ജീവിതത്തിൽ പരീക്ഷകളിൽ പരാജയപ്പെട്ടവരോ പിന്നിലായിപ്പോയവരോ ആയിരുന്നു എന്നത് മറക്കരുത്. 'സേ' പരീക്ഷയിലൂടെ നിങ്ങൾക്ക് ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാൻ സാധിക്കുമെന്നതിനാൽ ഒരല്പം കൂടി ശ്രദ്ധയോടെ പരിശ്രമിച്ചാൽ തീർച്ചയായും നിങ്ങൾക്കും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നതാണ്. പാഠപുസ്തകത്തിനപ്പുറം നിങ്ങളിൽ വലിയൊരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടാകാമെന്നും ആ കഴിവുകൾ കണ്ടെത്താനുള്ള ഊർജ്ജമായി ഈ സന്ദർഭത്തെ മാറ്റണമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഫലം എന്തുതന്നെയായാലും ഈ നിമിഷം മക്കൾക്ക് വേണ്ടത് നിങ്ങളുടെ ചേർത്തുപിടിക്കലും ആത്മവിശ്വാസം നൽകുന്ന വാക്കുകളുമാണെന്നാണ് രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത്. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ അവരുടെ പോരായ്മകൾ പരിഹരിക്കാൻ കരുത്തോടെ കൂടെ നിൽക്കുകയാണ് വേണ്ടത്. തുടർപഠനത്തിന് അർഹത നേടിയവർക്കും കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ഒരുങ്ങുന്നവർക്കും എന്റെ എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു'.– വി ശിവന്‍കുട്ടി കുറിച്ചു.