rain-keralam

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. മണീട് പഞ്ചായത്തിൽ മാത്രം 88 വീടുകൾ ഭാഗികമായി തകർന്നു. നാൽപ്പത്തിയഞ്ചിലധികം വൈദ്യുത തൂണുകൾ നിലംപതിച്ചു. മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് വീണതോടെ ഗതാഗതവും വൈദ്യുതി വിതരണവും പൂർണമായും തടസ്സപ്പെട്ടു. ആരാധനാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.  

നായരമ്പലം വില്ലേജിലെ വെളിയത്താംപറമ്പ് ബീച്ചിന് സമീപം ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. മൂവാറ്റുപുഴ നഗരത്തിലും ശക്തമായ ചുഴലിക്കാറ്റ് വൻ നാശമാണ് വിതച്ചത്. പി.ഒ ജംഗ്ഷൻ, ആരക്കുഴ റോഡ്, 130 ജംഗ്ഷൻ, മാറാടി, കായനാട്, വാഴക്കുളം തുടങ്ങി നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും കൃഷിയിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനൊപ്പം വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും നിരവധി പോസ്റ്റുകൾ തകരുകയും ചെയ്തു. നിർമല സദൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. 

ഫയർഫോഴ്സിന്റെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനവും വൈദ്യുതി പുനഃസ്ഥാപന ശ്രമങ്ങളും പുരോഗമിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പാലക്കാട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും കനത്തമഴ പെയ്തു. പാലക്കാട് ചിറ്റിലഞ്ചേരി സംസ്ഥാന പാതയിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയില്‍ പെയ്ത കനത്തമഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. എഴുപുന്നയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അരൂര്‍ ഷിഷറീസ് സ്കൂളിലെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. പൊതുശ്മശാനത്തിന്റെ പുകകുഴല്‍ കാറ്റില്‍ ഒടിഞ്ഞുവീണു. ഏതാനും വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ പെയ്ത മഴയില്‍ കടകളിലേക്ക് വെള്ളം കയറി.

ENGLISH SUMMARY:

Kerala is experiencing heavy rainfall across various districts, with Ernakulam heavily impacted by strong winds and rain, causing widespread damage to homes and infrastructure.