കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവതി രംഗത്ത്. കല്ലട ട്രാവല്‍സിന്റെ ബസിൽ ചെന്നൈയിലെ കോയമ്പേട് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയിൽ 8 മണിക്കൂർ റോഡിൽ നിന്നുവെന്നാണ് യുവതി പറഞ്ഞത്. ഡിജിറ്റൽ ക്രിയേറ്ററായ സിൻസി ഏലിയാസാണ് യാത്രയ്ക്കിടയിൽ നേരിട്ട ദുരനുഭവം ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവെച്ചത്.
ഇവർ സഞ്ചരിച്ച ബസ് യാത്രയ്ക്കിടയിൽ കേടാകുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ബസിലുണ്ടായിരുന്നു. മറ്റൊരു ബസ് വരുമെന്ന് പറഞ്ഞ് ജീവനക്കാർ തടിയൂരി. മറ്റ് ഗതാഗത സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സ്ഥലത്തായിരുന്നു അകപ്പെട്ട് പോയത്. ഒരു കുപ്പി വെള്ളമോ ആഹാരമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ റോഡിലാണ് മണിക്കൂറുകൾ ആളുകൾ കാത്തുനിന്നത്. നീണ്ട കാത്തിരിപ്പിന് ശേഷം 8 മണിക്കൂറുകൾ കഴിഞ്ഞാണ് മറ്റൊരു ബസ് എത്തിയത്.
എന്നാൽ ആ ബസിലാകട്ടെ എസി പ്രവർത്തിച്ചിരുന്നില്ല. എസി ഇല്ലാതെ അടച്ചു പൂട്ടിയ ബസിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ, ഗുണ്ടകളെ പോലെ ബസ് ജീവനക്കാർ പെരുമാറിയെന്ന് സിൻസി ആരോപിക്കുന്നു. 'വേണമെങ്കിൽ ഇതിൽ കയറിക്കോ, ബസു കിട്ടുന്നിടത്ത് വിടാം. ഇല്ലെങ്കിൽ യാതൊരു വണ്ടിയും കിട്ടാതെ അവിടെ തന്നെ പെട്ട് കിടക്കത്തെയുള്ളൂ' എന്നായിരുന്നു അവരുടെ പ്രതികരണമെന്നും യുവതി പറയുന്നു.
മറ്റ് വഴികൾ ഇല്ലാത്തതിനാൽ എല്ലാവരും ആ ബസിൽ കയറി. എന്നാൽ അവർ ആ സൗകര്യവും നൽകിയത് സേലം വരെ മാത്രമാണെന്നും യുവതി പറയുന്നു. ഒരു ബസ് കേടായാൽ എടുക്കേണ്ട മുൻകരുതലുകൾ ഒന്നും ഇല്ലാതെയാണോ ഇതുപോലെയുള്ള ദീർഘ ദൂര സർവീസുകൾ നടത്തേണ്ടതെന്ന് യുവതി ചോദിക്കുന്നു. കല്ലട ട്രാവൽസ് മലയാളികളുടെതാണെന്ന് പറയാൻ നാണക്കേടാകുന്നവെന്നും യുവതി പറയുന്നു.
സംഭവത്തിൽ പരാതിപ്പെടുമെന്നും സിൻസി വ്യക്തമാക്കി. ഗതാഗത മന്ത്രി ഗണേഷ് കുമാറിനെയും കല്ലട ട്രാവൽസിനെയും മെൻഷൻ ചെയ്തുകൊണ്ടാണ് സിൻസി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.