water-fall

TOPICS COVERED

കനത്ത വേനല്‍ ചൂടില്‍ നിന്ന് തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയൊരിടമുണ്ട്. തിരുവനന്തപുരം കല്ലാര്‍–മീന്‍മുട്ടി വെള്ളച്ചാട്ടം. കല്ലാറില്‍ നിന്നും  ഒരു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാണ് മീന്‍മുട്ടിയില്‍ എത്തുന്നത്. ആ സഞ്ചാരം മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ പകരും. കല്ലാറിലെ ശുദ്ധമായ തണുത്ത വെള്ളത്തില്‍ നീരാടാമെന്നതും ഈ ചൂടുകാലത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യമാണ്. 

കല്ലാര്‍–മീന്‍മുട്ടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ കവാടം കടന്ന് അര കിലോമീറ്റര്‍ കൂടി വാഹനത്തില്‍ സഞ്ചരിക്കാം. നാട്ടിലെ ചൂടില്‍ നിന്നും കാട്ടിലെ തണുപ്പിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.  കയറിയും ഇറങ്ങിയും, ചീവീടുകളുടെ കരച്ചിലും കാട്ടരുവിയുടെ ഇരമ്പലും കേട്ടുള്ള ഈ വന സ‍ഞ്ചാരം തന്നെയാണ് കല്ലാര്‍–മീന്‍മുട്ടി യാത്രയുടെ ഹൈലൈറ്റ്. 

താഴെ മീനുകളുടെ പറുദീസ. മീനുകളുടെ സഞ്ചാരപഥം ഇവിടെ അവസാനിക്കുന്നത് കൊണ്ട് കൂടിയാണ് മീന്‍മുട്ടിയെന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചതെന്നും പറയപ്പെടുന്നു. വലിയ ആഴമുള്ളതിനാല്‍  മീന്‍മുട്ടിയില്‍ സഞ്ചാരികള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല. ആ കുറവ് താഴെ കല്ലാറിലെത്തി നീരാടി തീര്‍ക്കാം.  

 

ENGLISH SUMMARY: